• വിമതർ പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബി.ജെ.പി ആഭ്യന്തര കുഴപ്പം പൊട്ടിത്തെറിയിലേക്ക്. നഗരസഭയിൽ വിമതവിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൗൺസിലിലെ പ്രതിപക്ഷ നേതാവായിരുന്ന ബി.ജെ.പി കൗൺസിലർ ബി.വിജയകുമാറിന്റെ നേതൃത്വത്തിൽ വീ ഫോർ തൃപ്പൂണിത്തുറ എന്ന പേരിലാണ് പത്ത് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയത്. പത്തിൽ ആറ് വാർഡുകളും ബി.ജെ.പി വിജയിച്ചതാണ്. ഇവരിൽ വിജയകുമാറും ബൈജുവും സിറ്റിംഗ് കൗൺസിലർമാരായിരുന്നു.

ബി.ജെ.പിയുടെ ആദ്യ ലിസ്റ്റിൽ ഇരുവരുടെയും പേരുണ്ടായിരുന്നില്ല. മൂന്ന് കൗൺസിലർമാർ കൂടി തങ്ങൾക്കൊപ്പമുണ്ടെന്ന് വിജയകുമാർ പറഞ്ഞു.

ഇന്നലെ നടന്ന സ്ഥാനാർത്ഥി പ്രഖ്യാപന യോഗം ഗുരുവായൂർ മുൻ മേൽശാന്തി ഏഴിക്കാട് സതീശൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു. കൗൺസിലർ സീന സുരേഷ് അദ്ധ്യക്ഷയായിരുന്നു.

സ്ഥാനാർത്ഥികൾ: വാർഡ് 20 - പ്രവീൺ പാറക്കൽ, 28 - രാജേന്ദ്രൻ ചെട്ടിപ്പറമ്പ്, 32 - സജ്ജയ് കുമാർ, 33 - ആർ.സാബു, 34 - ബൈജു.എ.വി, 35 -ശരത് ചന്ദ്രൻ, 37- നീതു മനീഷ്, 38 - വി.ആർ.വിജയകുമാർ, 39 - ലക്ഷ്മി ഹരി ,41- പ്രിൻസ് തണങ്ങാടൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. അടുത്ത ലിസ്റ്റ് ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ പറഞ്ഞു.
കഴിഞ്ഞ മുനിസിപ്പൽ കൗൺസിലിൽ പ്രതിപക്ഷമായിരുന്ന ബി.ജെ.പി 18 സീറ്റുകൾ നേടിയതാണ്. പിന്നീട് പാർട്ടിയിലെ ആഭ്യന്തര കുഴപ്പങ്ങൾ വഷളായി. ഒരു ഘട്ടത്തിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഒന്നടങ്കം രാജിവയ്ക്കുകയും ചെയ്തു.

മുതിർന്ന ആർ.എസ്.എസ് പ്രവർത്തകൻ കൂടിയായ പ്രതിപക്ഷ നേതാവ് വിജയകുമാറിനെ ആർ.എസ്.എസ് പ്രവർത്തകർ കൈയേറ്റം ചെയ്ത കേസുമുണ്ടായി.