election

ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസുകളെ യു.ഡി.എഫ് നേതൃത്വം അവഗണിക്കുകയാണെന്നാരോപിച്ച് കേരള കോൺഗ്രസുകൾ രംഗത്ത് വന്നു. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ജേക്കബ് ഗ്രൂപ്പ് നാളെ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കും. ജില്ലയിലെ യു.ഡി.എഫ് കക്ഷികളിൽ രണ്ടാമത്തെ പ്രബലകക്ഷിയായ കേരള കോൺഗ്രസിനെ ആലുവയിൽ കോൺഗ്രസ് അവഗണിക്കുകയാണെന്ന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡൊമിനിക്ക് കാവുങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് കോയിക്കര എന്നിവർ ആരോപിച്ചു. മണ്ഡലത്തിലെ 152 വാർഡുകളിൽ ഒരിടത്തും പാർട്ടിക്ക് സീറ്റ് അനുവദിച്ചില്ല. തരാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയിൽ മത്സരിക്കുന്നത്. ആലുവ നഗരസഭയിൽ യു.ഡി.എഫിന്റെ പേരിൽ കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. കോൺഗ്രസ് മാത്രം മത്സരിച്ചാൽ യു.ഡി.എഫ് ആകില്ലെന്നും നേതാക്കൾ പറഞ്ഞു. നഗരസഭയിൽ 1,9,14,16,18 വാർഡുകളിലും ചൂർണ്ണിക്കരയിൽ 1,02,17,18 വാർഡുകളിലും കാഞ്ഞൂർ പഞ്ചായത്തിൽ 1,04,05 വാർഡുകളിലും എടത്തലയിൽ 3,4 വാർഡുകളിലും കീഴ്മാട് പഞ്ചായത്തിൽ 13,14 വാർഡുകളിലും പാറപ്പുറം ബ്‌ളോക്ക് ഡിവിഷനിലും ജോസഫ് ഗ്രൂപ്പ് സ്വന്തം നിലയിൽ മത്സരിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് സിജു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതാധികാര സമിതിയിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിബു ആന്റണി, റാഫേൽ ലാസർ, സ്റ്റീഫൻ പഴംപിള്ളി, ജോയി കാച്ചപ്പിള്ളി, ബിജോയി കല്ലൂക്കാരൻ, ഫ്രാൻസിസ് വേവുകാട്ട്, സന്തോഷ് ജോൺ, ജോളി അമ്പാട്ട്, വി.എ. ജോയി തുടങ്ങിയവരും പങ്കെടുത്തു.

ജേക്കബ് ഗ്രൂപ്പ് പ്രതിഷേധം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആലുവ നിയോജകമണ്ഡലത്തിൽ സീറ്റുകൾ ഒന്നും നൽകാത്തതിൽ നേതൃത്വയോഗം ശക്തമായി പ്രതിഷേധിച്ചു. പാർട്ടിയും യുവജന സംഘടനയും കഴിഞ്ഞ നാളുകളിൽ സമരപരിപാടികളിലൂടെ നിറസാന്നിധ്യമായിരുന്നിട്ടും യു.ഡി.എഫ് നേതൃത്വത്തിന്റെ അവഗണനയിൽ ശക്തമായ പ്രതിഷേധം രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ പറഞ്ഞു. നഗരസഭയിൽ ഒരു വാർഡും കീഴ്മാട്, ചൂർണ്ണിക്കര എന്നിവിടങ്ങളിൽ രണ്ട് വീതവും കാഞ്ഞൂരിൽ ഒരു വാർഡുമാണ് പാർട്ടി ആവശ്യപ്പെട്ടിരുന്നത്. തുടർ പരിപാടികൾ യോഗം ചേർന്ന് തീരുമാനിക്കും. നേതാക്കളായ എം.എ. കാസിം, ആർ. ദിനേശ്, ഷൗഖത്തലി, സന്തോഷ് മാത്യു, ജോസ് തളിയൻ, ജോർജ് ഇടശ്ശേരി, ജോയി പെരുമായൻ, ഡയസ് ജോർജ്, വിനു അഗസ്റ്റിൻ, നിഥിൻ സിബി, സാൻജോ ജോസ്, ഫെനിൽ പോൾ, മുഹമ്മദ് ജഹ്ഷൻ എന്നിവർ സംസാരിച്ചു.

നഗരസഭയിൽ മുസ്ലീംലീഗിനും പ്രതിഷേധം

നഗരസഭയിൽ യു.ഡി.എഫിന്റെ പേരിൽ കോൺഗ്രസ് മാത്രം സീറ്റുകൾ കൈയ്യടക്കുന്നതിനെതിരെ മുസ്ലീംലീഗിലും പ്രതിഷേധമുണ്ട്. മൂന്നാം വാർഡ് മത്സരിക്കുന്നതിനായി നേരത്തെ മുന്നൊരുക്കം നടത്തിയെങ്കിലും വനിതാ സംവരണമായി. തുടർന്ന് മറ്റൂപ്പടി 26 -ാം വാർഡ് വിട്ടുതരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. മാത്രമല്ല, ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രചരിപ്പിക്കുന്നുണ്ട്. അവഗണിച്ചാൽ എന്തുനിലപാട് സ്വീകരിക്കണമെന്ന് ജില്ലാ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.