dileep

കൊച്ചി:നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇരയുടെ ക്രോസ് വിസ്താരം പൂർത്തിയായതിനാൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നില്ലെന്ന് സർക്കാരും നടിയും ഹൈക്കോടതിയിൽ വ്യക്തമാക്കി. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ച് നടിയും പ്രോസിക്യൂഷനും കോടതി മാറ്റത്തിനു നൽകിയ ഹർജികളിലെ വാദത്തിനിടെയാണ് ഇതു പറഞ്ഞത്.സിംഗിൾബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റി. വിചാരണയ്ക്കുള്ള സ്റ്റേ വെള്ളിയാഴ്ച വരെ നീട്ടി. വനിതാ ജഡ്ജി അദ്ധ്യക്ഷയായ എറണാകുളത്തെ അഡി. സ്പെഷ്യൽ സെഷൻസ് കോടതിയിലാണ് (പ്രത്യേക സി.ബി.ഐ കോടതി) കേസിന്റെ വിചാരണ.

ക്രോസ് വിസ്താരത്തിനിടെ ഇര നേരിടേണ്ടി വന്ന അശ്ളീല ചോദ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ മുദ്രവെച്ച കവറിൽ കൈമാറി.

 സർക്കാരിന്റെ വാദം

കോടതി മാറ്റം അനുവദിച്ചില്ലെങ്കിൽ പ്രോസിക്യൂഷന് കേസ് തുടരാൻ കഴിയാതെ വരും. 11 ദിവസം നടിയെ ക്രോസ് വിസ്താരം ചെയ്തു. രാത്രി ഏഴുവരെ നടപടികൾ നീണ്ടു. 19 അഭിഭാഷകർ വരെ കോടതിയിലുണ്ടായിരുന്നു. രഹസ്യവിചാരണയുടെ ഉദ്ദേശ്യത്തെ തകർക്കുന്ന ഇൗ നടപടി കോടതി തടഞ്ഞില്ല. പരിശോധനാ റിപ്പോർട്ടിനു വേണ്ടി ലാബിലേക്ക് ജഡ്ജി നേരിട്ട് ഫോൺ ചെയ്തു. പ്രോസിക്യൂഷൻ അറിയാതെ രഹസ്യരേഖകൾ പ്രതിഭാഗത്തിനു കൈമാറി. കുറ്റപത്രം ഭേദഗതി ചെയ്യാനുള്ള അപേക്ഷയടക്കം പരിഗണിച്ചില്ല.

 നടിയുടെ വാദം

ക്രോസ് വിസ്താര വേളയിൽ ബുദ്ധിമുട്ടിക്കുന്ന നടപടികളുണ്ടായി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിർബന്ധിച്ചു. കോടതി ഇതു തടഞ്ഞില്ല. ഉപദ്രവിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ കോടതി അനുവദിച്ചത് പക്ഷപാതപരമാണ്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ തുറന്നു പറയാനാണ് വനിതാ ജഡ്ജി കേൾക്കണമെന്ന് ആവശ്യമുന്നയിച്ചത്. പക്ഷേ, കോടതിയിൽ കരയുന്ന സാഹചര്യംവരെ ഉണ്ടായി.