kadmbrayar
പുല്ലു നിറഞ്ഞ കടമ്പ്രയാർ

കിഴക്കമ്പലം: ഒരുകാലത്ത് പ്രതാപത്തോടെ ഒഴുകി നാടിന് തിലകക്കുറിയായിരുന്ന കടമ്പ്രയാർ ഇന്ന് രക്ഷകനെത്തേടുകയാണ്. ജില്ലയിലെ കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളെ ഹരിതാഭമാക്കിയിരുന്നത് കടമ്പ്രയാറാണ്. ഇതിന്റെ കൈവഴികളിൽ കാടും പുല്ലും കുളവാഴയും പാഴ്‌ച്ചെച്ചെടികളും വളർന്ന് നീരൊഴുക്ക് നിലച്ചിട്ട് നാളേറെയായി. ഇതേത്തുടർന്ന് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. എന്നാൽ പ്രശ്നം പരിഹരിക്കേണ്ട അധികൃതർ ഉറക്കത്തിലാണ്.

# കൃഷി താറുമാറായി

ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്ന് വിവിധ കൈവഴികളിലൂടെയാണ് കടമ്പ്രയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. ഈ കൈവഴികളിൽ നീരൊഴുക്കു നിലച്ചതോടെ കൃഷിയും മറ്റും താറുമാറായ അവസ്ഥാണിപ്പോൾ. കഴിഞ്ഞ വേനൽക്കാലത്ത് കുന്നത്തുനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെട്ടത്. ഇത്തവണ മഴകുറയുമെന്ന ഭീതിയുള്ളതിനാൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്.

# കൈയേറ്റത്തിൽ മെലിഞ്ഞ തോടുകൾ

കടമ്പ്രയാറിന് 14 കൈവഴികളാണ് നിലവിലുള്ളത്. ഇതിലധികവും പായലും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. പാലക്കുഴിത്തോട്, മാത കുളങ്ങരത്തോട്, പുതുശേരിക്കടവ് തോട്, താമരച്ചാൽ വലിയതോട്, കോച്ചേരിത്താഴം തോട്, കിഴക്കമ്പലം വലിയതോട്, പാപ്പാറക്കടവ് തോട്, മനക്കത്തോട്, മോറക്കാലതാഴം തോട്, കാണിനാട് പനമ്പേലി തോട്, പള്ളിക്കരത്തോട് തുടങ്ങിയവയെല്ലാം പതി​റ്റാണ്ടുകൾക്ക് മുമ്പ് ജലഗതാഗതത്തിന് ഉപയോഗിച്ച ആഴവും വീതിയുമുള്ള തോടുകളായിരുന്നു. എന്നാൽ ഇരുവശങ്ങളിൽ നിന്നുള്ള കൈയേ​റ്റവും കൂടിയതോടെ തോടുകളുടെ വിസ്തീർണം പകുതിയായി. തോടുകളോട് ചേർന്നുള്ള ഏക്കർ കണക്കിന് പാടശേഖരത്തിൽ കൃഷി ഇറക്കാതായതോടെ തോടുകളിൽ പുല്ലും പായലും ചളിയും നിറഞ്ഞ് നീരൊഴുക്ക് നിലച്ചു.

# മൂന്നുപൂപ്പ് കൃഷി ഓർമ്മയായി

നേരത്തെ കർഷകർ തന്നെ മൂന്ന് പൂപ്പ് കൃഷി ഇറക്കുമ്പോൾ കൈവഴികളും വൃത്തിയാക്കിയിരുന്നു. വർഷങ്ങൾക്കുമുമ്പ് കടമ്പ്രയാറിലെ ജലലഭ്യതയെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതുപോലെ കൈവഴികളും ചെറുതോടുകളും നന്നാക്കുന്നതിനും പദ്ധതികൾ തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തുകൾ അനുവദിക്കുന്ന ചെറിയ ഫണ്ടുകൾ ഉപയോഗിച്ച് എല്ലാ തോടുകളും പുനരുദ്ധരിക്കുക സാദ്ധ്യമല്ല. അതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ സഹായംവേണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. തോടുകളുടെ ഇരുവശങ്ങളും കരിങ്കല്ല് കെട്ടി തിരിച്ച് പല ഭാഗങ്ങളിലായി തടയണ നിർമ്മിച്ചാൽ ഒരു പരിധി വരെ കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.