കൊച്ചി: ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കൊച്ചി കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുസ്ളീം ലീഗ് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്നലെ രാത്രി പുറത്തിറക്കി. ജില്ല പഞ്ചായത്തിലേക്ക് ആലങ്ങാട് ഡിവിഷനിൽ വി.കെ.അബ്ദുൾ അസീസും എടത്തല ഡിവിഷനിൽ അഡ്വ.സാജിത സിദ്ദിക്കും മത്സരിക്കും. കോർപ്പറേഷൻ സ്ഥാനാർത്ഥി പട്ടികയിൽ എല്ലാവരും പുതുമുഖങ്ങളാണ്. സീറ്റ്ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന മുൻ കൗൺസിലർ പി.എം.ഹാരിസ് അവസാന നിമിഷം പട്ടികയിൽ നിന്ന് പുറത്തായത് യു.ഡി.എഫ് നേതൃത്വത്തെയും അമ്പരിപ്പിച്ചു
കഴിഞ്ഞ തവണ മത്സരിച്ച ഏഴ് സീറ്റ് ആണ് യു.ഡി.എഫ് ലീഗിനായി നൽകിയത്. അതിൽ ഒരു സീറ്റ് വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് നൽകും. ഡിവിഷൻ 69 തൃക്കണാർവട്ടമാണ് നൽകിയത്. കാജൾ സലീം ആണ് ഇവിടുത്തെ സ്ഥാനാർത്ഥി.
ലീഗ് സ്ഥാനാർത്ഥികൾ
2 കൽവത്തി എൻ.എൻ.ഫസലു, 5 മട്ടാഞ്ചേരി ജിഫ്ന ജബ്ബാർ,9 ചക്കാമടം പി.എസ്.ആഷിഖ്,14 തഴപ്പ് സി.ജി.ലൈലാദാസ് 70 കലൂർ നോർത്ത് ശോഭിത അഷ്റഫ് 72 പൊറ്റക്കുഴി വി.എ.ബഷീർ
എൽ.ഡി.എഫ് സീറ്റിൽ ആളെത്തി
എൽ.ഡി.എഫിൽ ഒഴിച്ചിട്ട കതൃക്കടവ് ഡിവിഷനിലെ സ്ഥാനാർത്ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ച മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ജോസഫിന് വേണ്ടിയാണ് സീറ്റ് ഒഴിച്ചിട്ടതെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. അവർ കലൂർ സൗത്തിൽ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചതോടെ മുൻ കൗൺസിലർ സോജൻ ആന്റണിയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കി.
എൻ.ഡി.എയുടെ മൂന്ന് പ്രഖ്യാപനം ഇന്ന്
എൻ.ഡി.എയും മൂന്നിടങ്ങളിൽ സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാനുണ്ട്. ആദ്യഘട്ടത്തിൽ 42 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പിന്നീട് ഏഴിടങ്ങളിലുമടക്കം ബി.ജെ.പി മത്സരിക്കുന്ന 49 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ചർച്ചകൾ തുടരുന്നതായും അവശേഷിക്കുന്ന ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നും എൻ.ഡി.എ വൃത്തങ്ങൾ പറഞ്ഞു.
തർക്കത്തിനൊടുവിൽ തീരുമാനം
74 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ കോൺഗ്രസ് മത്സരിക്കുന്ന 63 ഡിവിഷനിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് ലീഗിന്റെ പട്ടിക പുറത്തിറക്കിയത്.
ഔദ്യോഗിക സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഡിവിഷനുകളിലെല്ലാം ലീഗിന് വിമതന്മാരുണ്ടെന്നതാണ് മറ്റൊരു വെല്ലുവിളി. സ്ഥാനാർത്ഥിമോഹികളും പാർട്ടിയിലെ സജീവ പ്രവർത്തകരുമായ നിരവധിപേർ പരിഗണന പട്ടികയിൽ ആദ്യം ഉണ്ടായിരുന്നു. തങ്ങളെ തഴഞ്ഞ് ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയായിരുന്നുവെന്നാണ് വിമതന്മാർ പറയുന്നത്. എന്നാൽ എല്ലാകാലത്തും ലീഗിന്റെ ഡിവിഷനുകളിൽ വിമതന്മാർ ഉണ്ടാകാറുണ്ടെന്നും അതു തങ്ങളെ ബാധിക്കാറില്ലെന്നും ലീഗ് ജില്ല നേതൃത്വം ആശ്വാസം കണ്ടെത്തുന്നു.
വനിതാ സ്ഥാനാർത്ഥിയെ ലഭിക്കാത്തതിനാൽ കേരള കോൺഗ്രസിന്റെ ഒരു സീറ്റിലും തീരുമാനമായിട്ടില്ല