കൊച്ചി: ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ ആക്ഷേപിക്കുകയും നിയമപരമായ നടപടികളെ കാറ്റിൽപ്പറത്തുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. സി.എ.ജി യുടെ ഓഡിറ്റ് റിപ്പോർട്ട് ചോർത്തി ധനമന്ത്രി പരസ്യപ്പെടുത്തിയത് ഗുരുതരമായ കുറ്റവും സത്യപ്രതിജ്ഞാ ലംഘനമാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ ചോർത്തിയത് കരട് റിപ്പോർട്ടാണെന്നും അന്തിമറിപ്പോർട്ടല്ലെന്നുമുള്ള ധനമന്ത്രിയുടെ വാദം കളവാണെന്ന് തെളിഞ്ഞു. സുപ്രധാനമായ ഓഡിറ്റ് റിപ്പോർട്ടിന്റെ മൂന്ന് പകർപ്പുകളിലൊന്ന് ധനവകുപ്പിൽ കാണാനില്ലെന്ന ധനമന്ത്രിയുടെ വാദം വിചിത്രമാണ്. കിഫ്ബിയെക്കുറിച്ച് തോമസ് ഐസക് കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകരുമെന്ന് മുൻകൂട്ടിക്കണ്ടാണ് ധനമന്ത്രി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് ചർച്ചയാക്കിയത്. മസാല ബോണ്ട് വാങ്ങിക്കാനുളള തീരുമാനത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിർത്തിരുന്നുവെന്ന് വ്യക്തമായി.
സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുമ്പോൾ ജനങ്ങൾ ഞെട്ടുന്നതിന്റെ ആഘാതം കുറയ്ക്കാൻ മുൻകൂർജാമ്യമെടുക്കൽ മാത്രമാണ് തോമസ് ഐസക്ക് ഇപ്പോൾ ചെയ്തതെന്നും സതീശൻ പറഞ്ഞു.