തൃക്കാക്കര: സഹോദരനുമായുള്ള വസ്‌തു തർക്കവുമായി ബന്ധപ്പെട്ട് കൊല്ലം ഓയൂർ രേവതിയിൽ ദിവാകരൻ നായരെ (64) ഹണിട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി.കൊല്ലം സ്വദേശി ശ്രീലകം വീട്ടിൽ കൃഷ്ണനുണ്ണിയാണ്
(25) അറസ്റ്റിലായത്. ഗുഡാലോചനക്കുറ്റമാണ് ചുമത്തിയാണ് അറസ്റ്റ്. മരിച്ച ദിവാകരൻ നായരുടെ സഹോദരന്റെ മകനാണ് കൃഷ്ണനുണ്ണി. ഇയാളുടെ ഭാര്യാപിതാവായ അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. ഒക്ടോബർ 26നാണ് ദിവാകരൻ നായരെ കാക്കനാട് ഇൻഫോപാർക്കിന് സമീപം കമ്പനിപ്പടിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തുടർന്ന് ഇൻഫോപാർക്ക് സി.ഐ പ്രസാദ്,എസ്.ഐമാരായ എ.എൻ ഷാജു, നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ പൊൻകുന്നം കായപ്പാക്കാൻ വീട്ടിൽ അനിൽകുമാർ (45), കോട്ടയം പന്നറ്റംകരയിൽ ചരളയിൽ വീട്ടിൽ രാജേഷ് (37), കോട്ടയം ആലിക്കൽ കണ്ണമല വീട്ടിൽ സഞ്ജയ് (23), തൃക്കണ്ണപുരം പാറവിള വീട്ടിൽ ഷാജഹാന്റെ ഭാര്യ ഷാനിഫ (55) എന്നിവരെ പിടികൂടിയിരുന്നു. കൊലപാതക സമയത്ത് ഇന്നോവ ഓടിച്ചിരുന്ന പൊൻകുന്നം സ്വദേശിഒളിവിലാണ്.
സ്വത്ത് തർക്കം പ്രശ്നമായി
സഹോദരൻ മധുവുമായി ഒരേക്കർ പതിനേഴ് സെന്റ് ഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരന് അനുകൂലമായി കോടതിവിധി വന്നെങ്കിലും ദിവാകരൻനായർ അപ്പീൽ നൽകി. മധുവിന് പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ പ്രശ്നം ഒത്തുതീർക്കാൻ ശ്രമിച്ചയാളാണ് ഒന്നാംപ്രതി അനിൽകുമാർ. ദിവാകരൻ നായർ അനിൽകുമാറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
കൊലപ്പെടുത്തിയത് വാഹനത്തിൽ
പ്രതികൾ വാടകയ്ക്കെടുത്ത ഇന്നോവയിൽ വച്ചാണ് ദിവാകരൻ നായർ കൊല്ലപ്പെട്ടത്. ഇന്നോവ കോട്ടയത്ത് കണ്ടെത്തി. ദിവാകരൻ നായരുടെ വസ്ത്രമടങ്ങിയ ബാഗും ഇന്നോവയിലുണ്ടായിരുന്ന കാർപ്പെറ്റും പൊലീസ് കണ്ടെത്തിയിരുന്നു. കാർപ്പെറ്റിൽ ചോര പുരണ്ടിരുന്നു.