# മൂന്ന് പേരുടെ ഭൂരിപക്ഷം ഒരു വോട്ട് വീതം
#ഒരാൾക്ക് 2 വോട്ട്
# പത്തിൽ താഴെ ഭൂരിപക്ഷത്തിൽ കടന്നുകൂടിയവർ 7
#ഭരണപക്ഷമായ കോൺഗ്രസിന് കേവല ഭൂരിപക്ഷം നഷ്ടമായിട്ട് മൂന്നുവർഷം
ആലുവ: നഗരസഭ ഭരിച്ച കോൺഗ്രസിന് 2015ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേക്കാൾ അധികം ലഭിച്ചത് 2523 വോട്ട് മാത്രം. 26 അംഗ കൗൺസിലിൽ മൂന്നുപേർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനും ഒരാൾ ജയിച്ചപ്പോൾ പത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ചവർ ഏഴാണ്.
14 പേരെ വിജയിപ്പിച്ച് കേവല ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയതെങ്കിലും രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും കേവലഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് നേതാവായിരുന്ന കെ.വി. സരളയെ പാർട്ടി സസ്പെൻഡ് ചെയ്തതാണ് കേവലഭൂരിപക്ഷം നഷ്ടമാക്കിയത്.
പ്രതിപക്ഷത്ത് എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളായിരുന്നു. എട്ടുമാസം മുമ്പ് സി.പി.ഐ പ്രതിനിധി മനോജ് ജി. കൃഷ്ണൻ ഗവ. പ്ളീഡറായതോടെ അംഗബലം എട്ടായി ചുരുങ്ങി. ഏക ബി.ജെ.പി അംഗവും രണ്ട് കോൺഗ്രസ് റബലുകളും കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട വനിതയും പിന്നീട് കൗൺസിലിൽ ജനപക്ഷ മുന്നണിയായി.
രാജീവ് സക്കറിയ (എൽ.ഡി.എഫ്), സെബി വി. ബാസ്റ്റ്യൻ (കോൺ റബൽ), സൗമ്യ കാട്ടുങ്ങൽ (കോൺ) എന്നിവരാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. എൽ.ഡി.എഫിലെ പി.സി. ആന്റണിക്കാണ് രണ്ട് വോട്ടായിരുന്നു ഭൂരിപക്ഷം. എൽ.ഡി.എഫിലെ ഒാമന ഹരി (6), കോൺഗ്രസിലെ മൂസാക്കുട്ടി (6), കോൺഗ്രസ് റിബൽ കെ. ജയകുമാർ (9) എന്നിവരാണ് പത്തിൽ താഴെ ഭൂരിപക്ഷത്തിൽ ജയിച്ചവർ. കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ചത് മനോജി ജി. കൃഷ്ണനാണ്. 234 വോട്ട്. നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് ജെറോം മൈക്കിൾ, കെ.വി. സരള, ലളിത ഗണേശൻ, ലിജി ജോയി, ജെബി മേത്തർ എന്നിവർക്കാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വാർഡുകളിൽ ലഭിച്ച ഭൂരിപക്ഷം: 1ൽ 68 (കോൺ), 2ൽ 68 (കോൺ), 3ൽ 90 (എൽ.ഡി.എഫ്), 4ൽ 36 (കോൺ), 5ൽ 234 (എൽ.ഡി.എഫ്), 6ൽ 102 (കോൺ), 7ൽ 2 (എൽ.ഡി.എഫ്), 8ൽ 98 (കോൺ), 9ൽ 105 (കോൺ), 10ൽ 1 (കോൺ. റിബൽ), 11ൽ 1 (കോൺ), 12ൽ 65 (എൽ.ഡി.എഫ്), 13ൽ 177 (കോൺ), 14ൽ 6, 15ൽ 69, 16ൽ 15 (കോൺ), 17ൽ 1(എൽ.ഡി.എഫ്), 18ൽ 80 (കോൺ), 19ൽ 127 (കോൺ), 20ൽ 22 (കോൺ), 21ൽ 28 (ബി.ജെ.പി), 22ൽ 148 (കോൺ), 23ൽ 12 (കോൺ), 24ൽ 34 (എൽ.ഡി.എഫ്), 25ൽ 9 (കോൺ. റബൽ), 26ൽ 6 (കോൺ).