കോലഞ്ചേരി: തിരഞ്ഞെടുപ്പ് കാലം പന്തയക്കാരുടെ കൊയ്ത്തു കാലമാണ്. പത്രകകയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് സ്ഥാനാർത്ഥികൾ രണ്ടാം ഘട്ട പ്രചാരണങ്ങൾക്കായി കളത്തിൽ ഇറങ്ങിയതോടെ പന്തയക്കാരും പണി തുടങ്ങി. കുപ്പിയാണ് പന്തയത്തിലും താരം. മൊട്ടയടിയും, പാതി മീശയെടുക്കലുമായി നാടൻ പന്തയക്കാരും രംഗത്തുണ്ട്. പന്തയത്തിൽ തോറ്റാൽ എതിർ പാർട്ടിയുടെ കൊടിയുമായി പൊതു നിരത്തിൽ നടക്കുക എന്ന വ്യത്യസ്ത പന്തയവും ഇക്കുറിയുണ്ട്.
പണം വെച്ചുള്ള പന്തയം തിരഞ്ഞെടുപ്പ് കാലത്തില്ലെന്നാണ് പന്തയക്കാരുടെ പക്ഷം. പ്രമുഖർ തമ്മിലും പന്തയം നടക്കാറുണ്ട്. അത്തരത്തിലൊരു രസകരമായ പന്തയമായിരുന്നു 2011ൽ നടന്നത്. വെള്ളാപ്പള്ളി നടേശനും വക്കം പുരുഷോത്തമനുമായിരുന്നു പന്തയക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ 85 സീറ്റിലേറെ യു.ഡി.എഫ് നേടുമെന്ന് വക്കവും 75 ൽ കുറവാകുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു. പറഞ്ഞതിന് വിരുദ്ധമായി സംഭവിച്ചാൽ സ്വർണ മോതിരമായിരുന്നു പന്തയം. പന്തയത്തിൽ തോറ്റ വക്കം വെള്ളാപ്പള്ളിയ്ക്ക് രണ്ടു പവൻ തൂക്കമുള്ള നവരത്ന മോതിരമാണ് നല്കിയത്.
പന്തയത്തിൽ തോല്ക്കുന്നതും ആവേശത്തിലാക്കുമെന്നാണ് യുവതലമുറ പറയുന്നത്. പന്തയത്തിൽ തോറ്റയാളെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കവയിലെത്തിച്ചാകും പന്തയം നടപ്പാക്കൂ എന്നാണ് പന്തയക്കാരോടായി അവർക്കു പറയാനുള്ളത് .തിരഞ്ഞെടുപ്പ് ചൂട് കൂടുന്തോറും പന്തയക്കാരും സജീവമാകും. ഏറെ അദ്ധ്വാനിച്ച് സ്വന്തമാക്കുന്ന നേട്ടങ്ങളേക്കാളും സുഖമുണ്ടത്രെ പന്തയിലെ വിജയങ്ങൾക്ക്. പരാജയങ്ങൾക്ക് നെഞ്ചു തകർക്കുന്ന വേദനയും. പന്തയത്തിലെ ജയ പരാജയമറിയാൻ 16 വരെ കാത്തു നില്ക്കണം. നടപ്പാക്കാൻ ന്യൂ ജെനും ആവേശത്തിലുമാണ്.