പറവൂർ: ബസിൽ യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട് പറവൂർ കെ.എം.കെ ആശുപത്രിയിൽ പ്രസവിച്ച ജ്യോതി (24)യും പെൺകുഞ്ഞും സുഖം പ്രാപിച്ചു. ഞായറാഴ്ച രാത്രിയിലെ പ്രസവശേഷം ജ്യോതിയും കുഞ്ഞും കുടുംബവും ഇന്നലെ പുലർച്ചെ മൈസൂരിലെ വീട്ടിലെത്തി.
തോട്ടപ്പിള്ളിയിൽ കുട്ടയിൽ മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന കുടുംബം ശനിയാഴ്ച വൈകീട്ടാണ് ആലപ്പുഴയിൽ നിന്നും പുറപ്പെട്ടത്. മാനന്തവാടിയിലേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലായിരുന്നു യാത്ര. രാത്രി പത്ത് മണിയോടെയാണ് പ്രസവവേദന ഉണ്ടായത്.
ജ്യോതിയുടെ ഭർത്താവ് പീയയും സഹോദരൻ കൃഷ്ണപ്പയും സംഘത്തിലെ ആറ് പേരും ഒപ്പമുണ്ടായിരുന്നു. ആശുപത്രിക്ക് മുന്നിൽ ബസ് നിറുത്തി ജ്യോതിയെ ഉള്ളിലേക്ക് കൊണ്ടുപോയി. കൊവിഡ് ടെസ്റ്റിന് നിർബന്ധിച്ചതിനാൽ അതിന് കാത്തിരിക്കെയാണ് പ്രസവം.
ഗൈനക്കോളജിസ്റ്റിനെ വിളിച്ചു വരുത്തി അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നൽകി. രാത്രി തന്നെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് വാങ്ങി കുടുംബം മൈസൂരിലേക്ക് മടങ്ങുകയായിരുന്നു. ഹരിപ്പാട് ഗവ. ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയിരുന്നത്. അടുത്ത മാസം പത്തിനാണ് പ്രസവം പ്രതീക്ഷിച്ചത്.
ജ്യോതിയുടെ നാലാമത്തെ പ്രസവമാണ്. ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു. രണ്ടു വയസുള്ള പെൺകുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നു.
കുടുംബത്തെ ബസിൽ നിന്നും ഇറക്കിവിട്ടതായി വാർത്തയുണ്ടായതിനാൽ യുവതിയുടെ സഹോദരനിൽ നിന്നും ബസ് ജീവനക്കാരിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചിരുന്നു.
തങ്ങളുടെ ആവശ്യപ്രകാരമാണ് ബസ് നിറുത്തിയതെന്നും പരാതിയൊന്നുമില്ലെന്നും യുവതിയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു. പതിവ് യാത്രക്കാരാണ് ഇവരെന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തപ്പോൾ വേണ്ടെന്ന് പറഞ്ഞെന്നും ആന്റഡ്രൂ ബസിന്റെ ഉടമയും കണ്ടക്ടറുമായ ജെൻസൻ പറഞ്ഞു. ടിക്കറ്റിന്റെ പണം തിരികെ നൽകാനും തയ്യാറായി. അത് പിന്നീടുള്ള യാത്രയിൽ നോക്കാമെന്നായിരുന്നു മറുപടി. പുരോഹിതൻ ഉൾപ്പടെയുള്ള യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരുൾപ്പടെ ജ്യോതിയുടെ കുടുംബത്തോട് സംസാരിച്ച് അവരുടെ അനുമതിയോടെയാണ് യാത്ര തുടർന്നത്. കൊടുങ്ങല്ലൂർ എത്തിയപ്പോഴേക്കും പ്രസവവിവരം ജ്യോതിയുടെ സഹോദരൻ അറിയിച്ചെന്നും ജെൻസൻ പറഞ്ഞു.