കൊച്ചി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ നിർബന്ധിത കടയടപ്പുകളോ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങളെ തടയുന്ന നടപടികളോ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് ഫിക്കി സംസ്ഥാന കൗൺസിൽ മുഖ്യമന്ത്രിക്ക് കത്തു നൽകി.
പണിമുടക്ക് അപ്രഖ്യാപിത ഹർത്താലായി മാറിയേക്കാമെന്നും ഇത് ജനങ്ങളുടെയും വാണിജ്യ സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് എതിരാണെന്നും ഫിക്കി കേരള കൗൺസിൽ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാൻ തൊഴിലാളി സംഘടനയ്ക്ക് അവകാശമുള്ളത് പോലെ തന്നെ വാണിജ്യ -വ്യവസായ സമൂഹത്തിന് നിർഭയമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണം. കെ-സ്വിഫ്റ്റ് പോലെയുള്ള ആയാസരഹിത ബിസിനസിന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പണിമുടക്കുകൾ. വ്യവസായ, വാണിജ്യ മേഖലയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താതിരിക്കാൻ പൊലീസിന് കർശന നിർദേശം നൽകണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.