ആലുവ: ഗതാഗതം കുറഞ്ഞ റോഡായിട്ടും ലക്ഷങ്ങൾ മടക്കി റബറൈസ്ഡ് ടാറിംഗ് നടത്തിയതോടെ പ്രഭാത സവാരിക്കാരുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചാലക്കലിലെ തുമ്പിച്ചാൽ റോഡ്. അയൽ പ്രദേശങ്ങളിൽ നിന്നുപോലും നിരവധി ആളുകളാണ് ഇവിടെ പ്രഭാതസവാരിക്കെത്തുന്നത്.
തുമ്പിച്ചാൽ വഴി കടന്ന് പോകുന്ന കുട്ടമശ്ശേരി - തടയിട്ടപറമ്പ് റോഡ് അടുത്തിടെയാണ് അൻവർ സാദത്ത് എം.എൽ.എ 1.75 കോടി രൂപ ചെലവിൽ റബ്ബറൈസ്ഡ് ടാറിംംഗ് നടത്തിയത്. ടാറിംഗ് വേഗത്തിൽ കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുള്ള സ്ഥലത്ത് കോൺക്രീറ്റ് കട്ടകളും വിരിച്ചിട്ടുണ്ട്. പ്രകൃതി രമണിയമായ തുമ്പിച്ചാൽ ജലസംഭരണിയുടെയും പാടശേഖരത്തിന്റെയും നടുവിലൂടെ പോകുന്ന റോഡ് കണ്ണുകൾക്ക് കുളിർമ നൽകുന്നതാണ്. മഞ്ഞുകാലമായതോടെ മൂന്നാറിന്റെ മനോഹാരിതയാണിപ്പോൾ. കോടമഞ്ഞിൽ കുളിർക്കാറ്റേറ്റ്, ശുദ്ധ വായു ശ്വസിച്ച് കൊണ്ട് തുമ്പിച്ചാലിലൂടെയുള്ള പ്രഭാതസവാരി ശരീരത്തിനും മനസ്സിനും ഒരേ പോലെ ഉൺമേശം നൽകുന്നതായി ഇവിടെ സവാരിക്കെത്തുന്നവർ പറയുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ എത്തുന്നുണ്ട്. സൈക്ലിംഗിനായും നിരവധി പേരെത്തുന്നു. പ്രഭാതത്തിൽ മാത്രമല്ല സായാഹ്നത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.
പത്ത് എക്കറോളം വരുന്ന തുമ്പിച്ചാൽ ജലസംഭരണി പുല്ലും, കാടും കയറിയ നിലയിലാണ് ഇപ്പോഴുള്ളത്. ജില്ലയിലെ തന്നെ വലിയ ജലസംഭരണികളിൽ ഒന്നായ തുമ്പിച്ചാൽ സംരക്ഷിക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾ മുന്നോട്ട് വരണമെന്നും പുതിയതായി വരുന്ന ഭരണ സമിതികൾ വിഷയത്തിൽ മുൻതൂക്കം നൽകണമെന്നും പ്രഭാതസവാരിക്കെത്തുന്നവർ ആവശ്യപ്പെടുന്നു. തുമ്പിച്ചാൽ ജല സംഭരണി കെട്ടി സംരക്ഷിച്ച് തുമ്പിച്ചിലിന് ചുറ്റും വാക് വെ നിർമിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം ആക്കി നിലനിർത്താൻ വരുന്ന പുതിയ ത്രിതല പഞ്ചായത്ത് ഭരണ സമിതികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.