കിഴക്കമ്പലം: ഗ്രാമീണ നിരത്തുകളിൽ അലറിപ്പാഞ്ഞ് ടോറസ് ടിപ്പറുകൾ. സ്ത്രീകളും വൃദ്ധരും വരെ പലപ്പോഴും ഈ കൂറ്റൻ വാഹനങ്ങളിൽ നിന്നും രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്. വീതി കുറഞ്ഞ റോഡുകളാണെങ്കിലും ടിപ്പറുകൾക്ക് വേഗതയ്ക്ക് കുറവൊന്നുമില്ല. കിഴക്കമ്പലം മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തിനിടക്ക് ടോറസ് ടിപ്പർ മൂലം ഉണ്ടായ അപകടങ്ങൾ നിരവധി. കുറച്ച് നാൾ മുമ്പ് പെരിങ്ങാല അമ്പലപ്പടിയിൽ ദമ്പതികൾ ടോറസ് ഇടിച്ചു മരിച്ചു. ഇവർ സഞ്ചരിച്ച ടൂ വീലറിന് പിന്നാലെയെത്തി ഇടിച്ചിടുകയായിരുന്നു. ടോറസ് ടിപ്പറുകൾ ഹോൺമുഴക്കി എത്തുന്നതോടെ മറ്റുള്ള വാഹനങ്ങൾ നിരത്ത് ഒഴിഞ്ഞുകൊടുക്കും. യാത്രക്കാർ ഭയപ്പാടോടെ ഓടി മാറും. എന്നാൽ ടോറസുകളെ വേണ്ടവിധത്തിൽ ഗൗനിക്കാത്ത ഇരുചക്രവാഹനയാത്രക്കാർ ഇതിനടിയിൽപ്പെടുന്ന അവസ്ഥയാണ് . ആലപ്പുഴ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ക്വാറി ഉൽപ്പന്നങ്ങൾഎടുക്കാൻ ജില്ലയിൽ എത്തുന്നത് നൂറുകണക്കിന് ടോറസ് ടിപ്പറുകളാണ്. ഭൂമാഫിയകൾക്കു വേണ്ടിയും നൂറുകണക്കിന് ടിപ്പറുകളാണ് ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പായുന്നത്.
മരണപ്പാച്ചിൽ
കൂടുതൽ ലോഡ് എടുത്ത് വീതി കുറഞ്ഞ റോഡുകളിലൂടെ വേഗപ്പാച്ചിൽ അപകടങ്ങൾക്ക് കാരണമാകുന്നു.ശീതികരിച്ച ക്യാബിനുകളിൽ പാട്ടുകേട്ട് ടോറസ് ഓടിക്കുന്ന ഡ്രൈവർമാരിൽ പലരും റോഡിൽ നടക്കുന്നസംഭവങ്ങൾഅറിയാറില്ല.പലപ്പോഴും മുന്നറിയിപ്പ് ഇല്ലാതെ ടോറസുകൾ പിറകിലേക്ക് എടുക്കുന്നത് മൂലമാണ് അപകടം.
നടപടിയെടുക്കും
അപകടകരമായ രീതിയിൽപോകുന്നടോറസ് ലോറികൾക്കെതിരെ നടപടിയെടുക്കും. ഓവർ ലോഡ് കയറ്റി പോകുന്നതിനും കർശനമായ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കുറ്റ കൃത്യങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വി.ടി ഷാജൻ,സി.ഐ കുന്നത്തുനാട്