വൈപ്പിൻ: 25 കിലോമീറ്റർ നീളം വരുന്ന വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയ്ക്കിരുവശവും മത്സ്യസ്റ്റാളുകൾ ദിനംപ്രതി വർദ്ധിക്കുന്നു. 3 വർഷം മുമ്പുവരെ ഓരോ പഞ്ചായത്തിലും പഞ്ചായത്തിന്റെ ലൈസൻസിൽ രണ്ടോ മൂന്നോ മത്സ്യമാർക്കറ്റുകളാണുണ്ടായിരുന്നത്. അതാകട്ടെ സംസ്ഥാനപാതയിൽനിന്ന് മാറി ഉള്ളിലേക്ക് നീങ്ങിയാണുണ്ടായിരുന്നത്. മത്സ്യം വാങ്ങാനെത്തുന്നവർ മത്സ്യമാർക്കറ്റുകളിൽ കയറിയാണ് മത്സ്യം വാങ്ങിച്ചിരുന്നത്. ഈ മാർക്കറ്റ് ഏതെങ്കിലും വ്യക്തിക്ക് ഒരു വർഷത്തേക്ക് ലേലം ചെയ്തു കൊടുത്ത് ലേലത്തുക പഞ്ചായത്തിൽ അടച്ച് ലൈസൻസ് വാങ്ങി വില്പനാവകാശം നാലോ അഞ്ചോ വ്യക്തികൾക്ക് നൽകി അവരിൽനിന്ന് ഓരോദിവസവും ഫീസ് വാങ്ങുകയും ചെയ്തിരുന്നു. തിരക്കേറിയ സംസ്ഥാനപാതയ്ക്കരികിൽ മത്സ്യവില്പനയുടെ ബഹളവുമുണ്ടായിരുന്നില്ല.

എന്നാൽ കഴിഞ്ഞ 3 വർഷമായി സ്ഥിതിഗതികൾ അപ്പാടെ മാറി. സംസ്ഥാനപാതയ്ക്കരികെ ഓരോ വ്യക്തിയും ചെറിയ മീൻതട്ടുകൾ സ്ഥാപിച്ച് വില്പനനടത്താൻ തുടങ്ങി. ലൈസൻസോ അനുവാദമോ ഫീസോ ഇല്ല. കൊവിഡ് വന്നതോടെ മറ്റ് പലതൊഴിലിനും പോയിരുന്നവർക്ക് തൊഴിലില്ലായതോടെ എളുപ്പത്തിൽ തൊഴിൽ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനപാതയ്ക്കരികിൽ മീൻതട്ടുകൾ ഒന്നിനുപുറമേ ഒന്നായി സ്ഥാപിക്കാൻ തുടങ്ങി. ചില്ലറ മീൻ വില്പനതടഞ്ഞ് പേരുദോഷമുണ്ടാക്കാൻ പഞ്ചായത്ത് അധികൃതരോ പൊലീസോ തയ്യാറില്ല. തങ്ങളുടെ തൊട്ടടുത്ത് നിന്ന് മീൻവാങ്ങാൻ കഴിയുന്നതിനാൽ നാട്ടുകാരും പരാതിപ്പെടുന്നില്ല.

ഗതാഗതപ്രശ്‌നമുണ്ടാക്കുന്നു

എന്നാൽ തിരക്കേറിയ സംസ്ഥാനപാതയ്ക്കരികെ നൂറുകണക്കിന് മീൻ തട്ടുകടകൾ വന്നത് ഗതാഗതപ്രശ്‌നമുണ്ടാക്കുന്നുണ്ട്. തട്ടുകടകളിലെ മലിനജലം ഒഴുക്കി കളയുന്നതും പാതയ്ക്കരികിൽത്തന്നെയാണ്. കോടികൾ ചെലവാക്കി സംസ്ഥാനപാത മനോഹരമാക്കുന്ന പണി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. റോഡിന് ഇപ്പോഴുള്ളതിലും വീതി കൂട്ടുകയും ചെയ്യും. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി പകരം ഭൂഗർഭകേബിളുകളാകുന്നതോടെ വാഹനങ്ങളുടെ സഞ്ചാരപഥം വിസ്തൃതമാകുകയും ചെയ്യും. ഇതിനെല്ലാം വിഷമമുണ്ടാക്കുകയാണ് പാതയോരത്തെ വില്പനകേന്ദ്രങ്ങൾ.