തൃക്കാക്കര :ജില്ലയിൽ പ്രരചരണ ബോർഡുകൾ ചട്ടവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർ എസ്. സുഹാസ് നേരിട്ട് എത്തി ഇവയെല്ലാം നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളാണ് നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീടാക്കാനും നിർദേശിച്ചു. പൊതുസ്വകാര്യ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ചട്ടംലംഘിച്ച് സ്ഥാപിക്കുന്ന ബോർഡുകൾ ഉടനെ നീക്കം ചെയ്യും. കുറ്റക്കാരിൽ നിന്ന് പിഴയീടാക്കുകയും ചെയ്യും. പ്രചരണ രംഗത്തെ മേൽനോട്ടത്തിനായി ജില്ലാ താലൂക്ക് അടിസ്ഥാനത്തിൽ ആൻജി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ പ്രചരണത്തിനായി ഉപയോഗിക്കരുത്. സർക്കാർ ഓഫീസുകളുടെ കോമ്പൗണ്ടുകൾ , ആരാധനാലയങ്ങൽ എന്നിവിടങ്ങളിൽ പ്രചരണം പാടില്ല. കൊച്ചി മെട്രോയുടെ തൂണുകളും കെട്ടിടങ്ങളും പ്രചരണ വസ്തുക്കൾ പതിപ്പിക്കാൻ ഉപയോഗിക്കരുത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചുവരുകളും സ്ഥലങ്ങളും മുൻകൂട്ടിയുള്ള അനുവാദത്തോടെ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആൻഡി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്ക് നിർദേശം നൽകി.