കൊച്ചി: ചട്ടവിരുദ്ധമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നീക്കംചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളാണ് നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീടാക്കാനും നിർദേശിച്ചു.
പൊതു, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ചട്ടംലംഘിച്ച് സ്ഥാപിക്കുന്ന ബോർഡുകൾ ഉടൻ നീക്കംചെയ്യും. കുറ്റക്കാരിൽനിന്ന് പിഴയീടാക്കും.

പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ പ്രചരണത്തിന് ഉപയോഗിക്കരുത്. സർക്കാർ ഓഫീസുകൾ, കോമ്പൗണ്ടുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പ്രചരണം പാടില്ല. കൊച്ചി മെട്രോയുടെ തൂണുകളും കെട്ടിടങ്ങളും പ്രചരണവസ്തുക്കൾ പതിപ്പിക്കാൻ ഉപയോഗിക്കരുത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചുവരുകളും സ്ഥലങ്ങളും അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാവൂ. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.