announcement

കോലഞ്ചേരി: കൊവിഡ് പ്രതിസന്ധിയിൽ എട്ട് മാസത്തോളമായി പ്രവർത്തനം നിലച്ച സ്​റ്റുഡിയോകളിൽ ഘന ഗാംഭീര്യമുള്ള ശബ്ദങ്ങൾ ഉയർന്നു തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ കൊണ്ട് മുഖരിതമായ സൗണ്ട് റെക്കോർഡിംഗ് സ്റ്റുഡിയോ അങ്കണങ്ങളിൽ തിരിച്ചും മറിച്ചും പാട്ടുണ്ടാക്കാനുള്ള തിരക്കാണിപ്പോൾ. തിരഞ്ഞെടുപ്പ് സമാഗതമായതോടെ സൗണ്ട് റിക്കോർഡിംഗ് സ്​റ്റുഡിയോകൾക്ക് വീണ്ടും വസന്തകാലമായി.

പ്രതീക്ഷയോടെ കാത്തിരുന്ന ഉത്സവ സീസൺ നഷ്ടമായത് ഗായകർ, ഓർക്കസ്ട്ര ജീവനക്കാർ, പാട്ടെഴുത്തുകാർ അടക്കം മേഖലയിൽ പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് കലാകാരൻമാരെ ദുരിതത്തിലാക്കിയിരുന്നു. ഉത്സവ പരിപാടികളുടെ തിരക്ക് വർദ്ധിക്കുന്ന മാർച്ച് മാസത്തിൽ ലോക്ക് ഡൗൺ എത്തിയതോടെ അവസാനഘട്ട മിനുക്കുപണികൾ മാത്രം ബാക്കിയുണ്ടായിരുന്ന ഭക്തി ഗാനങ്ങളുടെ റെക്കോർഡിംഗ് മുടങ്ങിയത് വൻ നഷ്ടം ആണ് അണിയറ പ്രവർത്തകർക്ക് വരുത്തിയത്. അയ്യപ്പ ഭക്തി ഗാനങ്ങളുടെ കാലമായ വൃശ്ചികത്തിലും മേൽഗതിയായില്ല. പോസ്​റ്റർ, ബോർഡ് തുടങ്ങിയ രീതികൾക്ക് മൂർച്ച കുറഞ്ഞെന്ന നിഗമനത്തിൽ വാർഡ് മുതൽ ഡിവിഷൻ സ്ഥാനാർത്ഥികൾ സ്റ്റുഡിയോ സേവനം തേടുന്നതാണ് പ്രചാരണത്തിലെ പുതിയ ട്രെൻഡ്. വാഹനങ്ങളിലെ അനൗൺസ്‌മെന്റിന് ഒപ്പം സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് വേണ്ടിയും റെക്കോർഡിംഗ് നടക്കുന്നുണ്ട്. ഒരു സിനിമാ ഗാനം പ്രചാരണ ഗാനമാക്കി മാ​റ്റി റെക്കോർഡ് ചെയ്യുന്നതിന് 3000 രൂപ വരെ ആണ് ചിലവ് വരുന്നത്. ഗായകർ 1000, സ്​റ്റുഡിയോ വാടക 1000, ഓർക്കസ്ട്ര 1000 എന്നിങ്ങനെ നൽകണം. സംഗീതം കരോക്കെ ആയി റെക്കോർഡ് ചെയ്താൽ 2000 രൂപ പാട്ടൊന്നിന് മതി. സ്ഥാനാർത്ഥിയുടെ അനൗൺസ്‌മെന്റിന്1500 - 2000 രൂപയാണ് നിരക്ക്. സിനിമാ ഗാനം കൂടാതെ സ്ഥാനാർത്ഥിയെക്കുറിച്ച് വിവരിച്ച് പാട്ടെഴുതി നൽകുന്നതിന് 1000 രൂപ വരെ പ്രതിഫലമുണ്ട്. കഴിഞ്ഞ തവണ പ്രചാരണത്തിന് ഒന്നര മാസം മുമ്പു തന്നെ ഗാനങ്ങൾ, അനൗൺസ്‌മെന്റ് എന്നിവയ്ക്കായി സ്റ്റുഡിയോകളിൽ വൻ തിരക്കായിരുന്നു. ഇക്കുറി പ്രചാരണത്തിനുള്ള സമയക്കുറവ് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് നടത്തിപ്പുകാർ. ഉത്സവ കാലത്തിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പുകൾ ആണ് റെക്കോർഡിംഗ് സ്​റ്റുഡിയോയുടെ പ്രധാന വരുമാന കാലം. ലോക്ക് ഡൗണിന്റെ ക്ഷീണം എങ്ങനെയെങ്കിലും തീർക്കുക മാത്രമാണ്ഇപ്പോഴത്തെ ലക്ഷ്യം.