കൊച്ചി: നഗരത്തിൽ സൈക്കിൾ സവാരി ഹരമായതോടെ
അവരെ വരവേറ്റ് കൊച്ചി മെട്രോ ട്രെയിനുകൾ.
സൈക്കിളിൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് അതുമായി ട്രെയിനിൽ കയറി ലക്ഷ്യസ്ഥാനത്ത് ഇറങ്ങി സൈക്കിൾ യാത്ര തുടരാം.
ഇന്നുമുതൽ കൊച്ചി മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും സൈക്കിളുമായി യാത്ര ചെയ്യാം. കൊച്ചി മെട്രോ അധികൃതർ മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്.
തുടക്കം ആറു സ്റ്റേഷനിൽ
നവംബർ 17മുതൽ ആറു സ്റ്റേഷനുകൾവഴി ട്രെയിനിൽ സൈക്കിൾ കൊണ്ടുപോകാൻ അനുവദിച്ചിരുന്നു. 22 വരെയുള്ള കണക്കുകൾ പ്രകാരം 67 യാത്രക്കാരാണ് സൗജന്യസേവനം ഉപയോഗപ്പെടുത്തിയത്. ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ടൗൺഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ് കോളേജ്, എളംകുളം സ്റ്റേഷനുകളിലായിരുന്നു ഈ സൗകര്യം. പ്രതിദിനം ശരാശരി 15,000 യാത്രക്കാരാണ് മെട്രോയിൽ യാത്രചെയ്യുന്നത്.
ഒരു ട്രെയിനിൽ നാലു സൈക്കിൾ
# ഒരു ട്രെയിനിൽ നാലു സൈക്കിളുകൾക്കാണ് പ്രവേശനം.ഇരുപത് മിനിറ്റ് ഇടവിട്ട് ട്രെയിനുള്ളതിനാൽ കൂടുതൽ കാത്ത് നിൽക്കേണ്ടി വരില്ല
# അഴുക്ക് പുരളാതെ വൃത്തിയുള്ളതായിരിക്കണം സൈക്കിൾ, മൂർച്ചയുള്ള വസ്തുക്കൾ പാടില്ല
# മോട്ടോറിൽ പ്രവർത്തിക്കുന്ന സൈക്കിളും പരിശീലന ചക്രങ്ങൾ ഘടിപ്പിച്ച സൈക്കിളും അനുവദിക്കില്ല.
# സ്റ്റേഷൻ പരിസരം, ഇടനാഴികൾ, സ്റ്റേഷൻ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന പാലം, പ്ലാറ്റ്‌ഫോം തുടങ്ങിയ ഇടങ്ങളിൽ സൈക്കിൾ സവാരി പാടില്ല
മികച്ച പ്രതികരണം
ലോക്ക് ഡൗണിനെ തുടർന്ന് സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്
അൽകേഷ് കുമാർ ശർമ,
മാനേജിംഗ് ഡയറക്ടർ,
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്.