വീടും ഓട്ടോയും ബൈക്കും തകർത്തു
കുളത്തൂർ: ആറ്റിപ്ര, കുളത്തൂർ മേഖലകളിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ഒരു വീടും ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും അടിച്ചുതകർത്തു. സ്ത്രീകളും കുട്ടികളും മാത്രമുണ്ടായിരുന്ന വീടിനുനേരെയാണ് ആക്രമണം നടന്നത്. ബൈക്കുകളിലെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയായിരുന്നെന്ന് വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുളത്തൂർ മുറിയൻ വിളാകത്ത് വീട്ടിൽ റിട്ട. പഞ്ചായത്ത് ജീവനക്കാരനായ പ്രകാശന്റെ വീട്ടിലാണ് സംഭവം. അക്രമം നടക്കുമ്പോൾ പ്രകാശന്റെ മകൾ പ്രിയങ്ക ( 27), മകൾ ശ്രീലക്ഷമി (11) എന്നിവർ മാത്രമാണുണ്ടായിരുന്നത്. ഇരുനില വീടിന്റെ ജനാലകളും വാതിലുകളും ടൂവീലറും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. തുടർന്ന് തൃപ്പാദപുരത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയ കുളത്തൂർ കോരാളംകുഴി സ്വദേശി മഞ്ജിത്തിനും (29 ) ഗുണ്ടകളുടെ വെട്ടേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ വന്ന ഓട്ടോയും അക്രമികൾ തകർത്തു. മീൻ വില്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അതിക്രമത്തിന് പിന്നിലെന്ന് കരുതുന്നതായി തുമ്പ പൊലീസ് പറഞ്ഞു. പ്രതികളിൽ ചിലർ കഴക്കൂട്ടം പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്.
ഫോട്ടോ: ഗുണ്ടകൾ അടിച്ച് തകർത്ത വീട്