തിരുവനന്തപുരം: നാലാഞ്ചിറ തിലക് നഗറിൽ മദ്ധ്യവയസ്‌കയും മകനും വാടകയ്ക്ക് താമസിച്ചിരുന്ന വീടും വാഹനങ്ങളും അടിച്ചു തകർത്ത പ്രതികളെ പൊലീസ് പിടികൂടി. മലയിൻകീഴ് സ്വദേശികളായ മേപ്പക്കട വെട്ടിക്കോണത്തു വീട്ടിൽ രാജേന്ദ്രൻ മകൻ അഭിലാഷ് (33), അരുവിപ്പാറ സുജിത്ത് നിവാസിൽ സത്യൻ മകൻ സൂജിത്ത് @ ചിപ്പുട്ടി (26), മേപ്പുക്കട കൊഴക്കാട് എസ്.എസ് ഭവനിൽ സജു മകൻ സജീവ് (24) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 18നാണ് സംഭവം നടന്നത്. അന്ന് പുലർച്ചെ 1.30ഓടു കൂടി പ്രതികൾ മാരാകായുധങ്ങളുമായി മദ്ധ്യവയസ്‌കയുടെ മകനെ ആക്രമിക്കാൻ എത്തുകയായിരുന്നു. എന്നാൽ മകൻ വീട്ടിൽ ഇല്ലാത്തതിനാൽ പ്രതികൾ വീട്ടീൽ അതിക്രമിച്ചു കയറി വീടും അവിടെയുണ്ടായിരുന്ന വാഹനങ്ങളും അടിച്ച് തകർത്തു. അക്രമത്തിനു ശേഷം ഒളിസങ്കേതങ്ങളിൽ മാറി മാറി താമസിച്ചു വരവേയാണ് മണ്ണന്തല പൊലീസ് പ്രതികളെ തന്ത്രപൂർവം അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ മ്യൂസിയം, പൂജപ്പുര, മലയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കവർച്ച, പെൺവാണിഭ കേസുകൾ നിലവിലുണ്ട്.
ഇവർക്കുള്ള അന്തർസംസ്ഥാന പെൺവാണിഭ ബന്ധത്തെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച മാരാകയുധങ്ങളും മറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദേശാനുസരണം മണ്ണന്തല എസ്.എച്ച്.ജി.പി സജുകുമാർ, എസ്.ഐ ഗോപിചന്ദ്രൻ ഒ.വി, എസ്.സി.പി.ഒ നാസർ, സി.പി.ഒമാരായ രതീഷ്, അജീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.