തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജൂനിയർ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം പട്ടത്താനം വടക്കേവിള ഓം പ്രകാശ് ഭവനിൽ ഡോ. ഓം പ്രകാശ് - യമുനാ റാണി ദമ്പതികളുടെ മകൻ ഡോ ബാലകൃഷ്ണൻ (30) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് സർജനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറ്റിങ്ങലിനു സമീപം കോരാണിയിൽ ഡോ.ബാലകൃഷ്ണൻ യാത്ര ചെയ്തിരുന്ന ബൈക്കും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഡോ ബാലകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ടു പേർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. സഹോദരി: ദേവിക
ഡോ .ബാലകൃഷ്ണന്റെ മൃതദേഹം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ .സാറ വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ .കെ. അജയകുമാർ എന്നിവർ റീത്തുവച്ചു .