02

കഠിനംകുളം: മര്യനാട് ജംഗ്‌ഷന് സമീപം മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന മോഷണ സംഘത്തെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി.

തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സുനിൽ സൈമൺ (23), റോഷൻ (23), സുരേഷ് (19), അജിത് (18), പ്രശാന്ത് (19) എന്നിവരാണ് പിടിയിലായത്.

വിലപിടിപ്പുള്ള 16 മൊബൈൽ ഫോണുകൾ, ഷോപ്പിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ, കടയിൽ വില്പനയ്ക്കായി വെച്ചിരുന്ന നിരവധി സിം കാർഡുകളും ഷോപ്പിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സി.സി.ടിവി സംവിധാനവും ഹാർഡ് ഡിസ്കും തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ അപഹരിച്ചിരുന്നു.

വാടകയ്ക്കടുത്ത കാറിലെത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. മോഷണ ശേഷം പ്രതികൾ തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽ കഴിയുകയായിരുന്നു.

ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവർ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞത്. മോഷണത്തിനുപയോഗിച്ച കാറും സ്കൂട്ടറും മോഷ്ടിച്ച മൊബൈലുകളും സി.സി ടിവി സംവിധാനങ്ങളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.