road
തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ തോടിന് കുറുകെയുള്ള പാലം. റൗണ്ടിൽ അടയാളപ്പെടുത്തിയ ഭാഗത്ത് കൽക്കെട്ട് തകർന്ന നിലയിൽ

 കൽക്കെട്ട് തകർന്ന് പാലം അപകടാവസ്ഥയിൽ

ഇടവെട്ടി: ഈ പാലം കടക്കുന്നവരെല്ലാം അറിയാതെ ദൈവത്തെ വിളിച്ചുപോകും. എപ്പോഴാണ് പാലം തകർന്ന് വെള്ളത്തിൽ വീഴുകയെന്ന് പറയാൻ പറ്റില്ല. തൊണ്ടിക്കുഴ സ്‌കൂളിന് സമീപം ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള പാലമാണ് കൽക്കെട്ട് തകർന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. വർഷങ്ങളായി പാലത്തിന്റെ അപകട ഭീഷണി തുടരുമ്പോഴും എം.വി.ഐ.പി അധികൃതർ കണ്ടമട്ടില്ല. തൊണ്ടിക്കുഴയെ ഇടവെട്ടിയുമായി ബന്ധിപ്പിക്കുന്ന ഏക പാത കൂടിയാണിത്. 2018ൽ പാലം അപകടത്തിലാണെന്നും ഭാരവാഹനങ്ങൾ കടന്നുപോകരുതെന്നും കാട്ടി ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും പാലത്തിന് മുകളിലൂടെ കല്ലും മണ്ണുമായി നിരവധി ലോറികൾ കടന്നു പോകുന്നുമുണ്ട്. ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തി പാലത്തിന്റെ ഇരുവശത്തുമുള്ള കൽക്കെട്ടുകൾ തകർന്നിട്ടുണ്ട്. രണ്ടിടത്തും കല്ലുകൾ ഇളകി നീങ്ങിയതിനാൽ ഏതു സമയവും പാലം നിലപൊത്താവുന്ന അവസ്ഥയിലാണ്. സംഭവത്തിന്റെ ഗൗരവം അറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. സ്ഥലവും റോഡും എം.വി.ഐ.പിയുടെ കീഴിലാണെന്ന പതിവു ന്യായമാണ് അധികൃതർ പറയുന്നത്.
എന്നാൽ പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഇത് സംബന്ധിച്ച് അടുത്ത കമ്മിറ്റിയിൽ ചർച്ച നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സമദ് പറഞ്ഞു. അടുത്ത ദിവസം തന്നെ പാലം പരിശോധിച്ച് നടപടിക്ക് മുകളിലേക്ക് കത്ത് നൽകുമെന്ന് എം.വി.ഐ.പി എ.ഇ ബിനുവും അറിയിച്ചു. ഇടവെട്ടി മേഖലയിലെ ഒട്ടുമിക്ക പാലങ്ങളും സമാനമായി തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.