തൊടുപുഴ: പൊതുനിരത്തിനോട് ചേർന്ന് ആടുമാടുകളെ കശാപ്പ് ചെയ്ത് തൂക്കി വില്പന നടത്തുന്നതിന് ഹൈക്കോടതി നിരോധനമുണ്ടെങ്കിലും നാട്ടിൻപുറങ്ങളിലും നഗരത്തിലും ഇതിന് അറുതിയില്ല. കശാപ്പിന് യോഗ്യമാണെന്ന് മൃഗ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മാടുകളെ സർക്കാർ അംഗീകൃത അറവുശാലകളിൽ വേണം കശാപ്പ് ചെയ്ത് വിൽക്കാൻ. എന്നാൽ ജില്ലയിൽ കോടികളുടെ അനധികൃത മാട്ടിറച്ചി വ്യാപാരമാണ് നടക്കുന്നത്. അവധിദിവസങ്ങളിലും ആഘോഷവേളകളിലുമാണ് വൻ തോതിൽ കശാപ്പും വില്പനയും നടക്കുന്നത്. അനധികൃത കശാപ്പ് മൂലം അവശിഷ്ടങ്ങൾ കൃത്യമായി മറവ് ചെയ്യാതെ റോഡരികിൽ വലിച്ചെറിയുന്നത് പരിസര മലിനീകരണത്തിനും കാരണമാകുന്നുണ്ട്. റോഡ് വക്കിലെ പുറമ്പോക്കുകളിലാണ് അനധികൃത കേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ഒന്നോ രണ്ടോ മാടുകളെ കശാപ്പ് നടത്തി കച്ചവടം ചെയ്യുന്ന കേന്ദ്രങ്ങളാണ് അനധികൃത കശാപ്പ്‌കേന്ദ്രങ്ങളിൽ അധികവും. പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പ് മേധാവികളുടെയും മൗനാനുവാദത്തോടെയാണ് കശാപ്പും വില്പനയും നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ അംഗീകൃത അറുവുശാല ഇല്ലാത്തിടത്ത് നിയമാനുസൃതം കശാപ്പനുവദിക്കാൻ പാടില്ലെന്നാണ് നിയമം. പരിസ്ഥിതി മലിനീകരണമുണ്ടാകാതെ അറവുശാലകൾ സ്ഥാപിക്കാൻ വലിയ തുക ചെലവ് വരും. ഈ ഭാരിച്ച തുക കണ്ടെത്താനാകാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ അറവുശാലയ്ക്ക് ശ്രമിക്കുന്നുമില്ല.
മാംസം അയൽ ജില്ലകളിലേക്കും
ഡസൻകണക്കിന് ആട്, കാള, പോത്ത് എന്നിവയെ കശാപ്പ് ചെയ്ത് അയൽ ജില്ലകളിലേക്ക് മാംസം എത്തിക്കുന്ന കേന്ദ്രങ്ങളും ജില്ലയിൽ സജീവമാണ്. ഡോക്ടർമാരുടെ പരിശോധനയോ സർട്ടിഫിക്കറ്റോ ഇല്ലാതെ കുളമ്പ് രോഗമടക്കം ബാധിച്ച കന്നുകാലികളെ ഉൾപ്പടെ മാംസത്തിനായി കശാപ്പ് ചെയ്യുന്നുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലെ പല ഇറച്ചി വില്പന കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും ഇത്തരത്തിൽ മാട്ടിറച്ചി വിതരണം ചെയ്യുന്നുണ്ട്.