തൊടുപുഴ: ലോക്ക് ഡൗണും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ ജില്ലയിലെ ഗ്രാമീണ മേഖലയിൽ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന സാധാരണക്കാർ. നെല്ല്, വാഴ, മരച്ചീനി, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, തെങ്ങ്, ഇഞ്ചി, കരുമുളക്, വെറ്റില തുടങ്ങിയ കൃഷികൾ ചെയ്തിരുന്ന പലരും നഷ്ടക്കണക്കുകൾ പെരുകിയതോടെ കൃഷിയിൽ നിന്ന് പിൻവാങ്ങി. ലോക്ക്ഡൗൺ മുതലാണ് കാർഷികമേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. നിയന്ത്രണങ്ങളെ തുടർന്ന് കൃഷിയുടെ ടൈംടേബിൾ താളം തെറ്റി. യഥാസമയം വിളവിറക്കാനോ വളമിടാനോ കീട നിയന്ത്രണത്തിനോ പലർക്കും കഴിഞ്ഞില്ല. ഇത് ഉത്പാദനത്തെ കാര്യമായി ബാധിച്ചു. ഭാരിച്ച പണിക്കൂലിയാണ് മറ്റൊരു പ്രതിസന്ധി. ഒരാളെ ജോലിക്ക് വിളിച്ചാൽ ആയിരം രൂപ കൂലി നൽകണം. വിത്തിന്റെയും വളങ്ങളുടെയും വിലയ്ക്കും നിയന്ത്രണമില്ല. മട്ടുപ്പാവ് ജൈവകൃഷികൾക്ക് ഡിമാന്റേറിയതോടെ ചാണകം, ചാരം തുടങ്ങിയ പരമ്പരാഗത വളങ്ങൾക്കെല്ലാം തൊട്ടാൽപൊള്ളുന്ന വിലയായി.

കരകയറാതെ വിപണി

കിലോഗ്രാമിന് 700 രൂപയിലേറെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില കഷ്ടിച്ച് 320 രൂപയാണ്. ആറ് വർഷത്തിനിടയിൽ കുരുമുളക് വില ഇത്രയും കുറയുന്നത് ഇതാദ്യമാണ്. മുളക് വാങ്ങാൻ ചെറുകിട വ്യാപാരികൾ തയ്യാറാവാത്തതും കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കുറഞ്ഞ വിലയ്ക്ക് വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതാണ് കാരണം. കർണാടകയിൽ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് ആഭ്യന്തര വിപണികളിൽ പ്രിയമേറിയതോടെയാണ് കേരളത്തിലെ കുരുമുളകിന്റെ ശനിദശയാരംഭിച്ചത്. കുരുമുളകിന്റെ മാത്രമല്ല,​ രണ്ട് വർത്തോളമായി ഇഞ്ചിയുടെയും ചുക്കിന്റെയും വില ഉയർന്നിട്ടില്ല. കയറ്റുമതി നിലച്ചതോടെ പൈനാപ്പിൾ കർഷകരുടെ ദുരിതം ഇരട്ടിച്ചു. അടുത്തിടെയാണ് വാഴക്കുളത്ത് ഒരു പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത്.

''കൃഷി നഷ്ടത്തിലായതോടെ നിത്യവൃത്തിക്ക് മാർഗമില്ലാതായി. വായ്പ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യയിലേക്ക് നീങ്ങേണ്ട സ്ഥിതിയാണ്.''

- പീതാംബരൻ (കർഷകൻ)​