mullapperiyar

കുമളി: രണ്ട് പതിറ്റാണ്ടിനൊടുവിൽ കൃത്യമായി പറഞ്ഞാൽ 19 വർഷത്തിനുശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി എത്തുന്നു. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ ഭൂമിക്കടിയിലൂടെ കേബിൾ വലിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. 1.65 കോടി മുതൽ മുടക്കിൽ 5.4 കിലോ മീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കോതമംഗലം ആസ്ഥാനമായ കെ.എം.എ പവർടെക് എന്ന സ്ഥാപനമാണ് കരാറുകാർ. വനപാതയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് കേബിളിടുന്ന ജോലിയാണ് നിലവിൽ പുരോഗമിക്കുന്നത്. ഇപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ഇവിടെ ഷട്ടറുകൾ അടക്കം ഉയർത്തിയിരുന്നത്. ഇത് പലപ്പോഴും തടസമായതോടെയാണ് തമിഴ്‌നാട് സർക്കാർ വിഷയത്തിൽ ഇടപ്പെട്ടത്. കെ.എസ്.ഇ.ബി ലൈൻ ലഭിച്ചാൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ മതിയാകും. ഇത് മഴക്കാലത്ത് വെള്ളം കൂടുമ്പോൾ ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ഗുണമാകുകയും ചെയ്യും.

ടെണ്ടർ ഒരുകോടിയിൽനിന്ന് 1.65 കോടിയിലേയ്ക്ക്

കേബിൾ വഴി കണക്ഷൻ ആവശ്യപ്പെട്ട് തമിഴ്‌നാട് കെ.എസ്.ഇ.ബിയിൽ ഒരു കോടി രൂപ നേരത്തെ അടച്ചിരുന്നു. എന്നാൽ, വനം വകുപ്പ് അനുമതി നൽകാൻ വൈകുകയായിരുന്നു. നിബന്ധന പ്രകാരമുള്ള തുക കെട്ടി വെച്ച ശേഷമാണ് വനംവകുപ്പ് അനുമതി നൽകിയത്. ബാക്കിയുണ്ടായിരുന്ന 65 ലക്ഷം രൂപയും തമിഴ്‌നാട് കെഎസ്ഇബിക്ക് കഴിഞ്ഞ ദിവസം കൈമാറി. ആദ്യം ഒരു കോടിയ്ക്ക് ടെണ്ടർ എടുത്ത പദ്ധതി നീണ്ട് പോയതോടെയാണ് തുക 1.65 കോടി എത്തിയത്.

കട്ടാക്കിയിട്ട് 19 വർഷം

2001ലാണ് വനം വകുപ്പ് ഇടപെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. വൈദ്യുതാഘാതത്താൽ കുരങ്ങുകളടക്കം നിരവധി മൃഗങ്ങൾ ചത്തതോടെയാണ് വണ്ടിപ്പെരിയാറിന് സമീപത്തെ വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള ലൈൻ കട്ടാക്കിയത്.