കൊലപാതകമെന്ന് സൂചന

കുമളി : അൻപത്തിയഞ്ചുകാരനെ ദുരൂഹ സാഹചര്യത്തിൽ സുഹൃത്തിന്റെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ഒന്നാം മൈൽ സ്വദേശിയായ സജീവനെയാണ്(55) സുഹൃത്തായ ബാലകൃഷ്ണന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ചക്കുപള്ളത്ത് തോട്ടം പണിക്കെത്തിയതോടെയാണ് സജീവനും ബാലകൃഷ്ണനും തമ്മിൽ സുഹൃത്തുക്കളായത്. ദീപാവലി ആഘോഷിക്കാൻ ബാലകൃഷ്ണൻ സജീവനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് ഇരുവരും ബൈക്കിൽ പുറത്തേയ്ക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. രാത്രിയോടെയാണ് ഇരുവരും തിരിച്ചെത്തിയത്. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സജീവനെ ബാലകൃഷ്ണനും ഭാര്യ ശാന്തിയും ചേർന്ന് കൊലപ്പെടുത്തിയതായാണ് സൂചന. മരണം ഉറപ്പാക്കിയതോടെ ഇവർ പുലർച്ചെ തന്നെ നാട്ടുകാരെ വിളിച്ചുണർത്തി സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്ന് സംശയമുണ്ടെന്നും ഇവർ പറഞ്ഞു. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ സജീവന്റെ കഴുത്തിൽ വലിയ മുറിപ്പാട് കണ്ടെത്തി. സമീപത്തുണ്ടായിരുന്ന സാരി പിരിച്ച നിലയിൽ കണ്ടതോടെ പൊലീസ് കൊലപാതകമാകമെന്ന പ്രാഥമിക നിഗമനത്തിലെത്തി. പോസ്റ്റുമോർട്ടം നടത്തിയതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കുമളി സി.ഐ. ജോബിൻ ആന്റണി, എസ്.ഐ. പ്രശാന്ത് പി. നായർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്