തൊടുപുഴ: സാധാരണഗതിയിൽ തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും കീശ കാലിയാകുന്ന ഏർപ്പാടുകൂടിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പഴയപോലെ പിരിവും നടക്കില്ല. അതുവരെ പിരിച്ചതെല്ലാം പല വഴി ചെലവാകുകയും ചെയ്യും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ വാർഡ് തലത്തിൽ ബൂത്ത് ആഫീസുകൾ കെട്ടണം. ബൂത്തിൽ എപ്പോഴും ആളെക്കൂട്ടി ഇരുത്തണം. അവർക്ക് ഭക്ഷണം നൽകണം. ഒന്നും രണ്ടും ദിവസമല്ല, കറഞ്ഞത് ഒരുമാസമെങ്കിലും പത്തിരുപത് പേരുടെ ചെല്ലും ചെലവും നോക്കണം. പൊതുയോഗങ്ങളാണ് മറ്റൊരു തലവേദന. മുക്കിലും മൂലയിലും പ്രസംഗിക്കാൻ നേതാക്കളെത്തും. അവർക്കെല്ലാം കേൾവിക്കാരെ എത്തിക്കണം. വാർഡ് പരിധിയിൽ മാത്രമല്ല പ്രധാന ജംഗ്ഷനുകളിലെ യോഗങ്ങൾക്ക് ആളുകളെ വണ്ടിയിൽ കയറ്റി കൊണ്ടുപോകണം. വണ്ടി ചെലവ് മാത്രമല്ല, ആളുകൾക്കും ചായയും കടിയും കൊടുക്കണം. അല്ലെങ്കിൽ അതുമതി വോട്ട് മറിയാൻ. കൊവിഡ് വന്നതോടെ പണ്ടത്തെപ്പോലെ പോക്കറ്റ് കീറില്ലെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതീക്ഷ. ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ ഇക്കുറി സ്ഥിരം കവലപ്രസംഗത്തിന് വിലക്കുണ്ട്. കൊവിഡായതിനാൽ അണികൾ വിളിച്ചാലും പഴയപോലെ വരില്ല. ഇത്തവണ കൊവിഡിൽ നട്ടം തിരിഞ്ഞിരിക്കുന്ന നാട്ടുകാരോട് സംഭാവന ചോദിക്കാനാകാത്തതിനാൽ രാഷ്ട്രീയ പാർട്ടികളുടെ വരവ് കുറവാണ്. അതുപോലെ ചെലവും കുറയുമെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രതീക്ഷ.

ലക്ഷം ലക്ഷം പിന്നാലെ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം സ്ഥാനാർത്ഥികൾക്ക് ചെലവാക്കാവുന്ന തുകയുടെ കണക്ക് ആയിരങ്ങളിലും പതിനായിരങ്ങളിലും ഒതുക്കിയാലും ലക്ഷങ്ങളിറങ്ങുന്ന ഏർപ്പാടാണ് തിരഞ്ഞെടുപ്പ് മാമാങ്കമെന്ന് എല്ലാവർക്കും അറിയാം. പഞ്ചായത്തിൽ കുറഞ്ഞത് രണ്ടര ലക്ഷമെങ്കിലും ചെലവ് ഉറപ്പാണ്. നഗരസഭാ വാർഡിലിത് മൂന്ന് ലക്ഷത്തിന് മുകളിൽ പോകും. ശക്തമായ മത്സരം നടക്കുന്ന വാർഡുകളിൽ ഇതിന് മുകളിൽ ചെലവാക്കിയ സ്ഥാനാർത്ഥികളുണ്ട്.