മൂന്നാർ: മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ ചുരുങ്ങിയ ചിലവിൽ താമസിക്കാൻ സൗകര്യമൊരുക്കുന്ന പദ്ധതിക്ക് വൻ വിജയം. നവംബർ 14ന് തുടക്കമിട്ട പദ്ധതിക്ക് ആദ്യ ദിനം തന്നെ ലഭിച്ചത് ഫുൾ ബുക്കിംഗ്. 16 സീറ്റുകൾ വീതമുള്ള രണ്ട് എ.സി ഡീലക്‌സ് ബസുകളാണ് താമസ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി മാറ്റിവച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ എല്ലാ ബെർത്തുകളിലേക്കും സഞ്ചാരികളെത്തിയതായി മൂന്നാർ കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ പി.കെ. രവി പറഞ്ഞു. 100 രൂപയാണ് ഒരു രാത്രി ബസിലെ താമസത്തിനായി സഞ്ചാരികൾ നൽകേണ്ടത്. കമ്പിളി വേണമെങ്കിൽ 50 രൂപ അധികം നൽകണം. ഇതോടൊപ്പം ഡെപ്പോസിറ്റായി 200 രൂപയും വാങ്ങും. ഈ തുക മടങ്ങുമ്പോൾ തിരികെ നൽകും. വൈകിട്ട് നാലു മുതൽ രാവിലെ 11 വരെയാണ് ബസിൽ സഞ്ചാരികൾക്ക് തങ്ങാനാവുക. ബസ് ഉപയോഗിക്കുന്നവർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ടേബിളും കൈ കഴുകാൻ വാഷ് ബേസിനും കുടിക്കാൻ വെള്ളവും അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഇതിനൊപ്പം ഓരോ ബെർത്തിനും താഴെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള പൂട്ടോട് കൂടിയ ബോക്‌സ് സൗകര്യവുമുണ്ട്. ഇതിന്റെ താക്കോലും പ്രവേശന സമയത്ത് നൽകും. സമീപത്തെ മുതിരപ്പുഴയാറിനോട് ചേർന്നാണ് രാത്രിക്കാലങ്ങളിൽ ബസ് നിറുത്തുക. സമീപത്ത് തന്നെ ജീവനക്കാരുമുണ്ടാകുമെന്നതിനാൽ സ്ത്രീകൾക്കും ഇവിടം സുരക്ഷിതമാണ്. ഡിപ്പോയിലുള്ള ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാൻ അനുവദിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തുന്നുണ്ട്. പുറമെ നിന്ന് ആവശ്യമെങ്കിൽ ഭക്ഷണവും ഇവിടെ എത്തിച്ച് നൽകും.
കെ.എസ്.ആർ.ടി.സിയുടെ 9447813851, 04865230201 എന്നീ ഫോൺ നമ്പർ വഴി ബുക്ക് ചെയ്യാം. ചെറിയ തുകയിൽ മൂന്നാറിന്റെ ഭംഗി കണ്ട് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സിയുടെ ഈ സൗകര്യം വലിയ ഉപകാരമാണ്.