തൊടുപുഴ: തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും വിവിധയിനം പാഴ് വസ്തുക്കൾ നീക്കുന്നതിന് നിശ്ചിത കലണ്ടർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. മാലിന്യ പ്രശ്‌നങ്ങളുടെ സമഗ്രമായ പരിപാലനം ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് പാഴ് വസ്തുക്കളെ നീക്കുന്നതിന് കാലക്രമമനുസരിച്ച് കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇതനുസരിച്ച് വിവിധയിനം പാഴ് വസ്തുക്കൾ നിശ്ചിത മാസങ്ങളിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച് നീക്കം ചെയ്യുന്നതിനുള്ള സുസ്ഥിര സംവിധാനമാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുങ്ങുന്നത്. ഇതിനായി സർക്കാർ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുമായി ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാറിലെത്തണം. തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമ്മസേന മുഖേന ആസൂത്രിതമായ പ്രവർത്തനങ്ങളും നടത്തണം. ഈ കലണ്ടറനുസരിച്ച് മരുന്ന് സ്ട്രിപ്പുകളും ഇ മാലിന്യങ്ങളുമുൾപ്പടെ ആറിനം മാലിന്യങ്ങളാണ് നിശ്ചിത സമയത്തിനുള്ളിൽ നീക്കാനാവുക. ഈ പ്രവർത്തനം കുറ്റമറ്റ നിലയിൽ പ്രാവർത്തികമാക്കാനായാൽ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്നു.
കലണ്ടർ ഇങ്ങനെ
കലണ്ടർ പ്രകാരം പേപ്പർ,പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവ എല്ലാ മാസവും ഹരിതകർമ്മ സേന ശേഖരിച്ച് കൈമാറും. ചെരുപ്പ്, ബാഗ് എന്നിവ ജനുവരിഏപ്രിൽ ജൂലായ് ഒക്ടോബർ എന്നിങ്ങനെ നാലു മാസങ്ങളിലും കണ്ണാടി, കുപ്പി,ചില്ലുമാലിന്യങ്ങൾ എന്നിവ ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലും ശേഖരിച്ച് നീക്കം ചെയ്യും. ഇ മാലിന്യങ്ങൾ(ട്യൂബ് ലൈറ്റ്, സി.എഫ്.എൽ,ബാറ്ററിയുൾപ്പടെ) മാർച്ച്, ജൂൺ, ഡിസംബർ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകൾ ജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസങ്ങളിലും ,തുണി മാലിന്യങ്ങൾ ഏപ്രിൽ, സെപ്തംബർ മാസങ്ങളിലും ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.
തരംതിരിക്കലും വൃത്തിയും ഉറപ്പാക്കിയില്ലെങ്കിൽസെക്രട്ടറിമാർക്കെതിരെ നടപടി വരും
തരംതിരിച്ച, വൃത്തിയുള്ള അജൈവ പാഴ് വസ്തുക്കളാണ് ക്ലീൻ കേരള കമ്പനി മുഖേന നീക്കം ചെയ്യാനാവുക. അതിനാൽ ഹരിതകർമ്മ സേന വൃത്തിയുള്ള പ്ലാസ്റ്റിക്കും മറ്റ് അജൈവ പാഴ് വസ്തുക്കളും ശേഖരിച്ച് കൈമാറുന്നുവെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനത്തിന്റെ കടമയാണ്.
ജില്ലയിൽ ജനുവരി മുതൽ നിശ്ചിത കലണ്ടർ പ്രകാരം പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികളെടുക്കണമെന്ന് എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും ജില്ലാ തല സാങ്കേതിക സമിതി തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച ജില്ലാ കളക്ടറുടെ നിർദ്ദേശവും തദ്ദേശ സ്ഥാപന മേധാവികൾക്ക് നൽകിയിരുന്നു.