തൊടുപുഴ: ഇത്തവണ. മത്സരിക്കുന്നില്ലെങ്കിലും ഒട്ടേറെ കൗൺസിലർമാർ സജീവമായി രംഗത്തുണ്ട്. തന്റെ സിറ്റിംഗ് സീറ്റീൽ ഭാര്യയാണ് സ്ഥാനാർത്ഥിയെങ്കിൽ എങ്ങനെ സജീവമാകാതിരിക്കും. സീറ്റ് വനിതാ സംവരണമായപ്പോൾ തൊടുപുഴ നഗരസഭാകൗൺസലർമാരായിരുന്നവരിൽ ചിലരുടെ ഭാര്യമാർക്കാണ് ആതേ സീറ്റിൽ നറുക്ക് വീണത്. നാലു പേർ ഭർത്താക്കൻമാരുടെ വാർഡ് നിലനിർത്താനായി മൽസര രംഗത്തെത്തിയപ്പോൾ ഒരാൾ വാർഡ് മാറിയാണ് മൽസരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ മൂന്നു വൈസ് ചെയർമാൻ മാരുടെ ഭാര്യമാർ ഇത്തവണ തെരഞ്ഞെടുപ്പിൽ അങ്കം കുറിയ്ക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നഗരസഭയുടെ ഒന്നാം വാർഡായ വെങ്ങല്ലൂരിൽനിന്നും വിജയിച്ച മുൻ വൈസ് ചെയർമാൻ ടി.കെ.സുധാകരൻ നായരുടെ ഭാര്യ സുധ സുധാകരൻ നായർ ആറാം വാർഡിലാണ് മത്സരിക്കുന്നത്. ഒന്നാം വാർഡ് പട്ടിക ജാതി സംവരണമായതോടെയാണ് അമ്പലം വാർഡിലേക്ക് മാറേണ്ടി വന്നത്. 201015 കാലത്ത് നഗരസഭ കൗൺസിലറായിരുന്ന സുധ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. ഇവിടെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് കഴിഞ്ഞ തവണ കൗൺസിലറായിരുന്ന ഗോപാലകൃഷ്ണന്റെ ഭാര്യ ജയലക്ഷ്മി ഗോപനാണ്. 2010ലും ജയലക്ഷ്മി മത്സരരംഗത്തുണ്ടായിരുന്നു. നിലവിലെ ഭരണ സമിതിയിൽ വാർഡ് 13 ലെ കൗൺസിലർ കെ .കെ.റഷീദിന്റെ യുടെ ഭാര്യ ഷിജി റഷീദും 13 ൽ മത്സരിക്കാൻ രംഗത്തുണ്ട്. മുൻ വൈസ് ചെയർമാൻ സി.കെ.ജാഫറിന്റെ ഭാര്യ ഷഫ്‌ന ജാഫർ 14ാം വാർഡായ മുതലക്കോടത്താണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ജാഫർ വിജയിച്ച വാർഡിൽ മുസ്‌ലീം ലീഗ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഷഫ്‌ന മുൻ കൗൺസിലർകൂടിയാണ്. 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഷഫ്‌ന വിജയിച്ചത്. നഗരസഭയിലെ 20ാം വാർഡായ മുതലിയാർമഠത്ത് മുൻ വൈസ് ചെയർമാൻ എം.കെ.ഷാഹുൽഹമീദിന്റെ ഭാര്യ ഷീജ ഷാഹുൽഹമീദാണ് യുഡിഎഫ് സ്ഥാനാർഥിയായി അങ്കംകുറിച്ചിരിക്കുന്നത്. രണ്ടു പ്രാവശ്യം ഷാഹുൽഹമീദ് വിജയിച്ച വാർഡിൽ നിന്നും ഷീജയും ഒരു തവണ വിജയിച്ചിരുന്നു. രണ്ടാം വാർഡിൽ മുൻ കൗൺസിലർ കെ.കെ.ഷിംനാസിന്റെ ഭാര്യ സജ്മി ഷിംനാസാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. സജ്മിയുടെ കന്നിയങ്കമാണ് ഇത്. കഴിഞ്ഞ തവണ തങ്ങൾ വിജയിച്ച വാർഡുകൾ വനിത സംവരണ വാർഡുകളായപ്പോൾ ഭാര്യമാരെ മത്സരരംഗത്തിറക്കിയ ഭർത്താക്കൻമാരായ മുൻ കൗൺസിലർമാർ അരയും തലയും മുറുക്കി പ്രചാരണ രംഗത്തുണ്ട്. വാർഡിലുള്ള സൗഹൃദങ്ങളും അടുപ്പവും ഇവിടെ നടത്തിയ വികസന പ്രവർത്തനങ്ങളും ഭാര്യയ്ക്ക് വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.