kulam

കാഞ്ഞങ്ങാട്: എൺപതിന്റെ നിറവിലും കുരുമുളക് കൃഷിയിൽ പരീക്ഷണം നടത്തുകയാണ് വെള്ളരിക്കുണ്ടിലെ ഒഴുകയിൽ ലൂയിസ്. പ്രകാശ് എസ്റ്റേറ്റിലെ അഞ്ചേക്കർ കൃഷിയിടത്തിലാണ് കരിമുണ്ട,പന്നിയൂർ, വയനാടൻ, തനി നാടൻ എന്നിങ്ങനെ പലതരത്തിലുള്ള കുരുമുളക് ചെടികൾ ഒരുക്കിയിരിക്കുന്നത്.
കാഴാന്ത എന്ന മരം നട്ടുപിടിപ്പിച്ച് അതിലാണ് കുരുമുളക് വള്ളി പടർത്തുന്നത്. ഒരേ പോലെ വണ്ണത്തിലും നീളത്തിലും വളരുന്ന കാഴാന്ത മരം കുരുമുളക് കൃഷിക്ക് വളരെ യോജിച്ചതാണെന്നും ഇതിൽ വിളവ് കൂടുതൽ ഉണ്ടാകുമെന്നും ലൂയിസ് പറയുന്നു. കുരുമുളക് വള്ളിക്ക് ആവശ്യമായ തണുപ്പ് ഈ മരം നൽകുമത്രെ. ഇത്തരത്തിലുള്ള 300 കാഴാന്ത മരങ്ങളാണ് നട്ടു പിടിപ്പിച്ചിട്ടുള്ളത്. നാലു വർഷം പ്രായമുള്ള കാഴാന്ത മരത്തിൽ മൂന്ന് വർഷം പ്രായമുള്ള കുരുമുളക് വള്ളി തഴച്ചു വളരുന്നു. ചിലതിൽ വിളവും ഉണ്ടായിട്ടുണ്ട്. പയ്യാനിയിൽ നിന്നുമാണ് കാഴാന്ത മരം എത്തിച്ചത്.
ക്രമത്തിൽ വച്ചു പിടിപ്പിച്ച കുരുമുളക് കൃഷി ആരിലും കൗതുകം ഉളവാക്കും. ഇത് കൂടാതെ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള പന്തൽ ഉണ്ടാക്കി ഇതിലും വള്ളി പടർത്തിയിട്ടുണ്ട്. അഞ്ചേക്കർ ഭൂമിയിലെ മറ്റൊരു വിസ്മയം അറയും പുരയും വീട്ടിലേക്ക് വരുന്ന റോഡിന്റെ ഇരു ഭാഗങ്ങളിലും പി.വി.സി. പൈപ്പിൽ മണ്ണിട്ട് നിറച്ചു കുറ്റി കുരുമുളകും നട്ടു പിടിപ്പിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ചെടികൾ ആണെന്ന് തോന്നുന്ന കുറ്റി കുരുമുളക് നല്ല വിളവും ലൂയിസ് ചേട്ടന് നൽകുന്നു.
കുരുമുളക് കൃഷിക്കൊപ്പം മത്സ്യ കൃഷിയും വൃദ്ധൻ ചെയ്യുന്നുണ്ട്. വിവിധ തരം മാവിൻമരങ്ങളും റംബൂട്ടാൻ, സപ്പോട്ട, ചേന, ചേമ്പ്, പടവലം, ചീര, കോവൽ എന്നീ കൃഷിക്ക് പുറമെ തന്റെ കൃഷിയിടങ്ങൾക്ക് ശോഭ പകരാൻ ഭൂമിയുടെ ഒത്ത നടുവിൽ ആമ്പൽ കുളവും ഒരുക്കിയിട്ടുണ്ട്. ഭാര്യ നേരത്തെ മരിച്ച ലൂയിസ് ഇപ്പോൾ താൻ പൂഞ്ഞാറിൽ നിന്നും കൊണ്ടു വന്ന അറയും പുരയും വീട്ടിൽ തനിച്ചാണ് താമസം. തൊട്ടടുത്തെ വീടുകളിൽ മക്കൾ താമസിക്കുന്നു. പ്രായത്തിന്റെ അവശത ഒട്ടുമില്ലാതെ സദാനേരവും കൃഷിയിടത്തിൽ സജീവമാകുന്ന ഇദ്ദേഹത്തിന് സഹായികളായി പേരക്കുട്ടികൾ ഉണ്ടാകും.
1996-ലാണ് കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ വയലയിൽ നിന്നും ഒഴുകയിൽ ലൂയിസ് വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ സ്ഥലം വാങ്ങി കുടിയേറിയത്. ഭാര്യ ലിസമ്മ ലൂയിസ് പത്തു വർഷം മുൻപ് മരിച്ചു.

തികഞ്ഞ ഗാന്ധിയൻ കൂടിയായ ലൂയിസ് ജീവിതം കൃഷിക്ക് വേണ്ടി മാത്രം മാറ്റി വെച്ചിരിക്കുമ്പോൾ അതിനു പിന്നിലും ഒരുകഥയുണ്ട്. ജീവിതത്തിൽ ഒരു കാർഷിക ഗവേഷകൻ ആകാൻ ആയിരുന്നു താൻ ആഗ്രഹിച്ചതെന്ന് ലൂയിസ് പറഞ്ഞു. നല്ല ഉണങ്ങിയ കിന്റൽ കണക്കിന് കുരുമുളക് ലൂയിസ് ചേട്ടന്റെ വീട്ടിലെ സ്റ്റോക് മുറിയിൽ ഉണ്ട്. വില നിലവാരം ഉയർന്നാൽ മാത്രമേ ഇവ വിൽപ്പന നടത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.