പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡരികിൽ രാമപുരത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30 ന് വിഡിയോ കോൺഫറൻസ് മുഖേന നടക്കുന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നിർമ്മിക്കുന്ന വേളയിൽ റോഡിന്റെ വളവ് നിവർത്തിയപ്പോൾ ലഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ അര ഏക്കർ സ്ഥലത്ത് ടി.വി. രാജേഷ് എം.എൽ.എ. മുൻകൈയെടുത്താണ് വിശ്രമ കേന്ദ്രവും പാർക്കും യാഥാർത്ഥ്യമാക്കിയത്. 1.35 കോടി രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന പാർക്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 50 ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാല, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, ശൗചാലയം, ഓപ്പൺ എയർ തീയേറ്റർ, വാട്ടർ ഫൗണ്ടർ, ഇരിപ്പിടങ്ങൾ, നടപ്പാത, ചുറ്റുമതിൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ആർ.ഡി.എസാണ് പ്രവൃത്തി നടത്തിയത്. കെ.എസ്.ടി.പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആദ്യത്തെ വഴിയോര വിശ്രമ കേന്ദ്രമാണിത്. റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സേഫ്റ്റി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമുള്ള വഴിയോര പാർക്കെന്നത് ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.