കാസർകോട്: ജില്ലാ പഞ്ചായത്തിൽ വിജയ സാദ്ധ്യതയുള്ള ജനറൽ സീറ്റുകളെല്ലാം വനിതാ സംവരണമായതോടെ യു.ഡി.എഫ് വെട്ടിൽ. സീറ്റുകൾ സംബന്ധിച്ച് കഴിഞ്ഞ തവണ മത്സരിച്ച 'സ്റ്റാറ്റസ്‌കോ' നിലനിർത്താൻ മുന്നണിയിൽ ധാരണയായെങ്കിലും വിജയസാദ്ധ്യതയുള്ള വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാടുപെടുകയാണ്. കഴിഞ്ഞ 20 വർഷമായി ജില്ലയിലെ തദ്ദേശഭരണ സംവിധാനത്തിൽ അദ്ധ്യക്ഷ പദവി അലങ്കരിച്ചിരുന്ന മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി തൃക്കരിപ്പൂരിൽ നിന്നുള്ള എ.ജി.സി ബഷീർ ത്രിതല പഞ്ചായത്ത് മത്സരരംഗത്ത് നിന്ന് മാറിനിൽക്കുകയാണ്. കഴിഞ്ഞ തവണ ബഷീർ മത്സരിച്ചിരുന്ന കുമ്പള ഡിവിഷൻ ഇത്തവണ സ്ത്രീ സംവരണമാവുകയും ചെയ്തു.
ഷാനവാസ് പാദൂർ വിജയിച്ച ഉദുമയും ഹർഷാദ് വോർക്കാടി വിജയിച്ച വോർക്കാടി ഡിവിഷനും വനിതാ സംവരണമായത് കോൺഗ്രസിൽ ജനറൽ വിഭാഗത്തിൽ മത്സരിക്കാൻ അവസരം കാത്തുകഴിഞ്ഞിരുന്ന നേതാക്കൾക്ക് വലിയ തിരിച്ചടിയായി. ബഷീറിന് പുറമെ വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പും മത്സരരംഗത്തുണ്ടാകില്ല. അവർ ജയിച്ച ചിറ്റാരിക്കൽ ഡിവിഷൻ ഇക്കുറി ജനറൽ സീറ്റായി മാറി. മുസ്ലിംലീഗ് ജയിച്ച ചെങ്കള, മഞ്ചേശ്വരം ഡിവിഷനുകൾ ജനറൽ വിഭാഗത്തിലുള്ളതാണ്. കഴിഞ്ഞ മൂന്ന് ജില്ലാ പഞ്ചായത്തുകളിലും അംഗമായിരുന്ന ഫരീദ ഫക്കീർ ആയിരിക്കും മുസ്ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി എന്നാണ് സൂചന. ബഷീറിന് പകരം കുമ്പള ഡിവിഷനിൽ നിന്ന് ഫരീദ ജനവിധി തേടുമെന്നാണ് വിവരം.
സി.പി.എമ്മിലെ ഇ. പത്മാവതി ജയിച്ച കള്ളാർ ഡിവിഷൻ ഇത്തവണ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. കോൺഗ്രസ് ജയിച്ചിരുന്ന പിലിക്കോട് ഡിവിഷൻ കടുത്ത മത്സരമായിരിക്കുമെന്നും വിലയിരുത്തുന്നു.
ലീഗ് എട്ട്, കോൺഗ്രസ് എട്ട്
മഞ്ചേശ്വരം, കുമ്പള, സിവിൽ സ്റ്റേഷൻ, ചെങ്കള, എടനീർ, ദേലമ്പാടി, ചെറുവത്തൂർ, പെരിയ ഡിവിഷനുകളിലാണ് ലീഗ് മത്സരിക്കുന്നത്. വോർക്കാടി, പുത്തിഗെ, ഉദുമ, ബേഡകം, കള്ളാർ, പിലിക്കോട്, ചിറ്റാരിക്കൽ, കരിന്തളം എന്നിവിടങ്ങളിൽ കോൺഗ്രസും മത്സരിക്കും. പെരിയ കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിനെ കുറിച്ചും ലീഗിൽ ചർച്ചകൾ നടക്കുന്നുണ്ട്. മടിക്കൈ ഡിവിഷൻ സി.എം.പിക്ക് നൽകാനാണ് ധാരണ.