കേളകം: മൊത്തവില്പനക്കായി പുകയില ഉത്പന്നങ്ങൾ കടത്തുന്നതിനിടെ രണ്ടു പേർ പേരാവൂർ എക്‌സൈസിന്റെ പിടിയിലായി. കേളകം, അടയ്ക്കാത്തോട്, കണിച്ചാർ, ചാണപ്പാറ മേഖലകളിൽ കർണാടകയിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് മൊത്തവില്പന നടത്തുന്ന അടയ്ക്കാത്തോട് പയ്യംപള്ളിൽ ജോർജ്ജുകുട്ടി ( 55), മകൻ പി.വി.അമൽ (24) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 74 കിലോഗ്രാം ഹാൻസ് പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്. ഇവർ ഏറെ നാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലർച്ചെ ആറു മണിക്ക് അടയ്ക്കാത്തോട് ടൗണിൽ വിതരണം ചെയ്യാനായി സ്‌കൂട്ടിയിൽ കടത്തുന്നതിനിടെയാണ് എക്‌സൈസ് സംഘം വാഹനം തടഞ്ഞ് ഹാൻസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനു സമീപം രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി മണ്ണിൽ കുഴിച്ചിട്ട നിലയിൽ കൂടുതൽ പായ്ക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു.
കർണാടകത്തിലെ വാഴ കൃഷിയുടെയും അടയ്ക്കാത്തോട്ടിലെ കോഴിവളർത്തലിന്റെയും മറവിലാണ് വൻതോതിൽ ഹാൻസ് കടത്തിക്കൊണ്ടുവരുന്നത്. നിരവധി അബ്ക്കാരി കേസുകളിൽ പ്രതിയായ ജോർജ്ജുകുട്ടി മകന്റെ സഹായത്തോടെയാണ് മേഖലയിൽ മൊത്തവില്പന നടത്തുന്നത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു എന്നിവർ പങ്കെടുത്തു.