വെള്ളരിക്കുണ്ട് (കാസർകോട്): തഹസിൽദാർ അറിയാതെ ഡെപ്യൂട്ടി തഹസിൽദാരുമായി പോയി നിർദ്ധന കുടുംബത്തിന്റെ വീട് നിർമ്മാണം തടഞ്ഞ റവന്യൂ താൽക്കാലിക ഡ്രൈവറെ വകുപ്പ് പുറത്താക്കി. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ താൽകാലിക ഡ്രൈവറും പരപ്പ സ്വദേശിയുമായ യുവാവിനെതിരെയാണ് നടപടി. ഒരാഴ്ച മുൻപ് ഡെപ്യൂട്ടി തഹസിൽദാറുമായി ഔദ്യോഗിക വാഹനത്തിൽ ചെന്ന് പരപ്പയിലെ ഒരു കുടുംബത്തിന്റെ വീട് പണിക്കായി നടന്നുകൊണ്ടിരുന്ന മണ്ണെടുപ്പ് തടഞ്ഞിരുന്നു. നടപടി ഭയന്ന് ഇവിടുത്തെ പ്രായമുള്ള വീട്ടമ്മ ബോധരഹിതയായി. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ വെള്ളരിക്കുണ്ടിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. നിയമപരമായി ചെയ്ത പ്രവൃത്തികൾ തടഞ്ഞ നടപടിക്കെതിരെ വീട്ടമ്മ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി.

ജോലി തടസ്സപ്പെടുത്തിയെന്ന് കാണിച്ച് ഡെപ്യൂട്ടി തഹസിൽദാരും വീട്ടമ്മക്കെതിരെ പരാതി നൽകിയിരുന്നു. കേസിൽ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പ്രേംസദൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീട്ടമ്മയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും വിവരം ആർ.ഡി.ഒയെയും തഹസിൽദാരെയും അറിയിക്കുകയുമായിരുന്നു.

ഇവർ നടത്തിയ അന്വേഷണത്തിൽ താൽകാലിക ഡ്രൈവറുടെ ഭാഗത്ത് പിഴവ് കണ്ടെത്തി. ഇതിനിടയിൽ കാസർകോട് ജില്ലാ കളക്ടർ ഡി. സജിത്ത് ബാബു വിഷയത്തിൽ ഇടപെട്ടു. തന്റെ നിർദ്ദേശ പ്രകാരമല്ല പരിശോധനയ്ക്ക് ഇറങ്ങിയതെന്ന് തഹസിൽദാർ കുഞ്ഞിക്കണ്ണൻ കളക്ടർക്ക് മറുപടിയും നൽകി. താൽകാലിക ഡ്രൈവറെ നിയമിക്കാൻ ശുപാർശ ചെയ്ത സി.പി.ഐ നേതാക്കളും വിഷയത്തിൽ ഇടപെട്ട് യുവാവിനെ ജോലിയിൽ നിന്നും ഒഴിവാക്കാൻ നിദ്ദേശിക്കുകയായിരുന്നു.

അനുമതിയോടെയാണ് വീട്ടമ്മ വീട് നിർമ്മാണത്തിനായി മണ്ണ് നീക്കിയത്. അന്യജില്ലക്കാരിയായ ഡെപ്യൂട്ടി തഹസിൽദാരെ തെറ്റിദ്ധരിപ്പിച്ചാണ് താൽക്കാലിക ഡ്രൈവർ പരിശോധനയ്ക്കായി കൊണ്ടുപോയതെന്നും പറയുന്നു. നാലുവർഷം മുൻപാണ് പരപ്പ സ്വദേശിയായ യുവാവ് റവന്യൂ വകുപ്പിൽ താൽകാലിക ഡ്രൈവറായി ജോലിയിൽ കയറിയത്. വാഹന പരിശോധനയുടെ പേരിൽ ടിപ്പർ ലോറി ഡ്രൈവർമാരിൽ നിന്നും, വീട് പണിക്കായി മണ്ണ് നീക്കം ചെയ്യുന്നവരിൽ നിന്നും, കരിങ്കൽ ക്വാറി ഉടമകളിൽ നിന്നും ഇയാൾ പണപ്പിരിവ് നടത്തിയതായും ആരോപണമുയർന്നിരുന്നു.