കണ്ണൂർ: കൊവിഡ് 19 നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനായി സർക്കാർ ആവിഷ്കരിച്ച സെക്ടറൽ മജിസ്ട്രേറ്റുമാരുടെ കാലവധി അവസാനിച്ചതോടെ പ്രതിരോധ മുൻകരുതലുകളും നാടുകളിൽ നിന്ന് പതിയെ പിൻവാങ്ങുന്നു. കൊവിഡ് രോഗികളുടെ എണ്ണം ഏറുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞയിലുൾപ്പെടെ കരുതൽ നിർവഹിക്കാൻ ത്രിതല പഞ്ചായത്ത് തലത്തിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സെക്ടറൽ മജിസ്ട്രേറ്റുമാരായി അധികാരം നല്കി നിയമിച്ചത്.
ഹയർസെക്കൻഡറി സീനിയർ അദ്ധ്യാപകർ, കൃഷി ഓഫീസർമാർ, എക്സൈസ് ഇൻസ്പെക്ടർമാർ എന്നിങ്ങനെ പലരും ഇങ്ങനെ സേവനമനുഷ്ഠിച്ചു. പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ മൂന്നു മാസത്തേക്കായിരുന്നു നിയമനം. എന്നാൽ ഈ മാസം 15 ഓടെ ഈ സംവിധാനം അവസാനിപ്പിച്ചതായി സർക്കാർ വ്യക്തമാക്കുകയായിരുന്നു.
ഇതറിഞ്ഞതോടെ കടകളിലും മറ്റും ആൾക്കൂട്ടം ഏറിയതാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. കട ഉടമയും ഉപഭോക്താവും തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കുന്ന നിലയിൽ കയർ കെട്ടി വേർതിരിക്കണമെന്ന നിർദ്ദേശവും പലേടത്തും ലംഘിക്കപ്പെട്ടു. മാസ്ക് ധരിക്കാത്തവരുടെ എണ്ണവും വർദ്ധിച്ചു.
പൊലീസിനും കേസെടുക്കാൻ അധികാരമുണ്ടെങ്കിലും നിയമപാലന ചുമതലകൾക്കിടയിൽ കൊവിഡ് ലംഘനം പലപ്പോഴും അവർക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഈ കുറവാണ് സെക്ടറൽ മജിസ്ട്രേറ്റുമാരിലൂടെ പരിഹരിച്ചിരുന്നത്.
പിടി മുറുകിയിരുന്നു
മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കൽ, കടകളിലും സൂപ്പർ മാർക്കറ്റുകളിലുമുള്ള മാർഗ്ഗനിർദ്ദേശ ലംഘനം തുടങ്ങി 15 ഓളം നിയമ ലംഘനങ്ങൾ കർശനമായി നേരിടുന്നതിന് ഈ സംവിധാനം ഫലപ്രദമായിരുന്നു. പ്രതിദിനം 50നും 300നും ഇടയിയിൽ കേസുകൾ ഓരോ പഞ്ചായത്ത് പരിധിയിലും, അതിലുമേറെ കേസുകൾ നഗര പരിധികളിലും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പ്രത്യേക വാഹനവും പൊലീസ് സുരക്ഷയും കേസ് രജിസ്റ്റർ ചെയ്യാനുള്ള അധികാരവും നൽകിയിരുന്നതിനാൽ പ്രാദേശിക തലത്തിൽ ഗണ്യമായ നിലയിൽ കൊവിഡിനെ കുറച്ചുകൊണ്ടുവരാൻ ഈ സംവിധാനത്തിന് സാധിച്ചിരുന്നു.