കോഴിക്കോട്: പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം കാണാനെത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖിനെയും കൂട്ടരെയും പൊലീസ് തടഞ്ഞുവച്ചത് സംഘർഷത്തിൽ കലാശിച്ചു.
സിദ്ദിഖിനെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നീക്കുകയായിരുന്നു. മൃതദേഹം കാണമെന്ന് ആവശ്യപ്പെട്ട് എത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞതോടെ അവർ റോഡിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയതായിരുന്നു. സിദ്ദിഖിനു പുറമെ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പ്രവീൺകുമാർ,എൻ.സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. മൃതദേഹം കാണാതെ മടങ്ങില്ലെന്ന് വ്യക്തമാക്കിയതോടെ പിന്നീട് പൊലീസ് ബലപ്രയോഗം നടത്തുകയായിരുന്നു.
എം.കെ രാഘവൻ എം.പി സ്ഥലത്തെത്തിയിരുന്നു. വയനാട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്നും പൊലീസ് എല്ലാം മറച്ചുവെക്കാൻ ശ്രമിക്കുകയാന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.