കൽപ്പറ്റ: കൊവിഡ് ബാധിച്ച് ചികിത്സ പൂർത്തിയാക്കിയ ആളുകളിൽ രോഗം മാറിയ ശേഷവും ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിൽ അവരെ ചികിത്സിക്കുന്നതിന് വേണ്ടി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു.
ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം, ജില്ലാ/ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണി വരെ പ്രത്യേക ക്ലിനിക് ഒരുക്കിയിട്ടുണ്ട്.
കൊവിഡാനന്തര ചികിത്സയിൽ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെ സേവനം ഇവിടങ്ങളിൽ ലഭിക്കും.
കൊവിഡ് പോസിറ്റീവായ ഭൂരിഭാഗം ആളുകളിലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ രോഗം ഭേദമാകുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ ചില ആളുകളിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്നതായി കാണുന്നു. ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ആരോഗ്യ പ്രവർത്തകരുടെയോ ആശ പ്രവർത്തകരുടെയോ നിർദേശപ്രകാരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി ചികിത്സ തേടാവുന്നതാണ്. ഇവിടങ്ങളിൽ പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കും.
ശ്വാസതടസ്സം, ക്ഷീണം, ഓർമ്മക്കുറവ്, വാസന അറിയാതിരിക്കൽ, പ്രമേഹം നിയന്ത്രിക്കാൻ കഴിയാതിരിക്കൽ തുടങ്ങിയ ഏതെങ്കിലും പ്രശ്നങ്ങൾ ഉള്ളവരും വീടുകളിൽ ചികിത്സയിൽ കഴിഞ്ഞ് നെഗറ്റീവായ ആളുകളും മാനസിക ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരും അവരുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യം ചികിത്സ തേടേണ്ടത്.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി റഫർ ചെയ്യുകയാണെങ്കിൽ മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകളിലേക്കോ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സൈക്യാട്രി ഒ.പിയിലേക്കോ റഫർ ചെയ്യും. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അവരുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.