മാനന്തവാടി: കൃഷിക്കായി വിത്ത് ഇറക്കി, വയൽ നിറയെ മുളച്ചതാകട്ടെ കളകൾ. മാനന്തവാടി വരടിമൂല പാടശേഖരത്തേ വയലിലാണ് 6 ഏക്കർ സ്ഥലത്ത് കളകൾ നിറഞ്ഞിരിക്കുന്നത്. ഏരുമത്തെരുവ് മാങ്കാളി വെങ്കിട്ടന്റെ സ്ഥലത്താണ് കണിയാമ്പറ്റ സ്വദേശി ബാലനുമായി ചേർന്ന് നഞ്ചക്കൃഷി ചെയ്തത്. സർക്കാർ അംഗീകൃത വിതരണ കേന്ദ്രത്തിൽ നിന്നു വാങ്ങിയ ഉമ നെൽവിത്ത് ആണ് വി​തച്ചത്. എന്നാൽ കതിര് പാകമായി വരുമ്പോൾ കാണുന്നത് ഉയരത്തിൽ വളർന്ന് നിൽക്കുന്ന കളകൾ.

കഴിഞ്ഞ വർഷവും ഉമ നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത്. ഇതിനോട് തൊട്ട് കിടക്കുന്ന പാടങ്ങളിൽ എടവക, ആതിര നെൽവിത്തുകളാണ് വി​തച്ചത്. ഇവിടങ്ങളിൽ നെല്ലിന് പ്രശ്നങ്ങളി​ല്ല.

നെൽകൃഷിയിൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകണമെന്നും 30 വർഷത്തിലെറെയായി നെൽകൃഷി ചെയ്യുന്ന വെങ്കിട്ടൻ പറഞ്ഞു. ബാങ്ക് വായ്പയും മറ്റുമെടുത്ത് കൃഷി ഇറക്കിയ ഇവർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്.