മക്കിയാട്: തൊണ്ടർനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മക്കിയാട് എടത്തറ കോളനിയിലെ വെള്ളനെ (52) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസ് (52) നെയാണ് മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ, വെള്ളമുണ്ട സി.ഐ എൻ.എ.സന്തോഷ്, തൊണ്ടർനാട് എസ്.ഐ എ.യു.ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലുണ്ടായ തർക്കത്തിൽ വർഗീസ് ചുറ്റിക കൊണ്ട് വെള്ളന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വെള്ളൻ ആശുപത്രിയിൽ വെച്ച് മരിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം. മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചത്. വെള്ളന്റെ വീട്ടിൽ വെച്ചായിരുന്നു വാക്ക് തർക്കം ഉണ്ടായത്. തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക കൊണ്ട് വർഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു.

കണ്ണിന് സമീപം അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ വെള്ളനെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പ്രതിക്കെതിരെ കൊലപാതക കുറ്റവും, എസ്.സി,എസ്.ടി അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.