കോഴിക്കോട്: തദ്ദേശഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ മലബാറിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും കേന്ദ്രസർക്കാർ വാർത്താ സ്ഥാപനങ്ങൾ വഴി ജനങ്ങളിലും അധികാരികളിലും എത്തിക്കുന്നതിന് കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിന്റെയും ആകാശവാണി നിലയത്തിന്റെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി. ഇ.ചാക്കുണ്ണി,സെക്രട്ടറി പി.ഐ.അജയൻ, ഖജാൻജി എം.വി.കുഞ്ഞാമു എന്നിവർ ആവശ്യപ്പെട്ടു.
കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ, പ്രൊഡ്യൂസർ, സാങ്കേതിക വിദഗ്ധരുടെ ഒഴിവുകൾ എന്നിവ നികത്തി ജനപ്രിയ പരിപാടികൾ പുനരാരംഭിക്കണം. 70 വർഷത്തിലധികമായി മലബാറുകാർക്കും ലക്ഷദീപ് നിവാസികൾക്കും വാർത്തകളും വിനോദങ്ങളും എത്തിച്ചുകൊണ്ടിരുന്നത് കോഴിക്കോട് നിലയമായിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പരിപാടികളും അറിയിപ്പുകളും എത്തിക്കാൻ കെ എം ട്രാൻസ്മിറ്ററുകൾക്ക് പകരം ഡിജിറ്റൽ റേഡിയോ മോൺഡിയൽ സംവിധാനമൊരുക്കി കോഴിക്കോട് ആകാശവാണിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രിയോടും പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.