പാലാ: പാലാ നഗരസഭയിലെ ആറാം വാർഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.
26 അംഗ നഗരസഭയിലെ പുലിമലകുന്ന് വാർഡ് മൂന്നാം തവണയും സംവരണ വാർഡായി നിശ്ചയിച്ചു കൊണ്ടുള്ള കൊല്ലം റീജണൽ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. നറുക്കെടുപ്പിലൂടെയാണ് അന്ന് സംവരണ വാർഡുകൾ നിശ്ചയിച്ച് ഉത്തരവിറക്കിയത്.
മൂന്നാം തവണയും ആറാം വാർഡ് സംവരണ വാർഡാക്കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്തു കേരളാ കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം സെക്രട്ടറി ബൈജു കൊല്ലംപറമ്പിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.നഗരസഭയിലെ പുലിമലക്കുന്ന് വാർഡ് 2010, 2015 വർഷങ്ങളിൽ സംവരണ വാർഡായിരിക്കവെ വീണ്ടും മൂന്നാം തവണയും സംവരണ വാർഡായി നിശ്ചയിച്ചതാണ് ഹർജിയിൽ ചോദ്യം ചെയ്തത്.
രണ്ട് പ്രാവശ്യം സംവരണ വാർഡായിരുന്ന നഗരസഭയിലെ 12ാം വാർഡ് ജനറൽ ആക്കി മാറ്റുകയും ആറാം വാർഡ് വീണ്ടും സംവരണ വാർഡായി നില നിർത്തിയതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.കോടതി ഉത്തരവു പ്രകാരം 6,12 വാർഡുകൾ ഒഴിച്ചുനിർത്തി 24 വാർഡുകൾ ഇനി പുനർനിർണ്ണയം നടത്താനാണ് കോടതി ഉത്തരവ്. ഉത്തരവ് നടപ്പാകുന്നതോടെ നഗരസഭയിലെ 6 ,12 വാർഡുകൾ ജനറൽ വാർഡായി നിലനിർത്തി മറ്റ് ജനറൽ, സംവരണ വാർഡുകൾ വീണ്ടും പുനർനിർണ്ണയം ചെയ്യപ്പെടും.ഹൈക്കോടതി അഭിഭാഷകരായ പി. ദീപക്, ജയ് ജോർജ് എന്നിവർ ഹർജിക്കാരന് വേണ്ടി ഹാജരായി.