house

 ഇരുപതോളം വീടുകൾ പൂർണമായും തകർന്നു.

 വീടുകളുടെയും ഹൗസ് ബോട്ടുകളുടെയും മേൽക്കൂര പറന്ന് പോയി.

 തണൽമരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്ക് മറിഞ്ഞു വീണു

 കുമരകം - ചേർത്തല റൂട്ടിൽ ഗതാഗതം നിലച്ചു

കുമരകം: കുമരകത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. നൂറോളം വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. ഇരുപതോളം വീടുകൾ പൂർണമായും തകർന്നു. പള്ളിച്ചിറ മുതൽ കൈപ്പുഴമുട്ട് വരെ നിരവധി തണൽമരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്ക് മറിഞ്ഞു വീണതോടെ കുമരകം - ചേർത്തല റൂട്ടിൽ ഗതാഗതം നിലച്ചു. വൈദ്യുതി ബന്ധവും അറ്റു. ഇരുപതോളം വാഹനങ്ങൾ ഒടിഞ്ഞു വീണ മരങ്ങൾക്കടിയിൽ പെട്ടുകിടക്കുകയാണ്. വൈക്കത്ത് നിന്നും കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്സ് റോഡിലെ തടസം നീക്കാൻ രാത്രി വൈകിയും ശ്രമം തുടരുന്നു.

കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലാണ് വീടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായത്. കൃഷിയും വ്യാപകമായി നശിച്ചു. അയ്മനം പഞ്ചായത്തിലെ ഇരുപതാം വാർഡിൽ മാത്രം മുപ്പതോളം വീടുകൾ തകർന്നു. പൊന്നപ്പൻ ആറ്റു ചിറ, ശശി ആറ്റു ചിറ, വിജയൻ മാഞ്ചിറ, ബിജു തെക്കെപ്പുരയിൽ, കുട്ടപ്പൻ വള്ളപ്പുര തുടങ്ങിയവരുടെ വീടുകളുടെ മുകളിൽ മരങ്ങൾ വീണു. കവണാറ്റിൻകരയിൽ രണ്ട് ഹൗസ് ബോട്ടുകൾ കാറ്റിൽ കെട്ട് പൊട്ടി മറ്റ് ബോട്ടുകളിൽ ഇടിച്ച് കേടുപാടു സംഭവിച്ചു . ഒട്ടേറെ ഹൗസ് ബോട്ടുകളുടെ മേൽക്കൂരകൾ തകർന്നിട്ടുണ്ട്. കവണാറ്റിൻകര ഓട്ടോസ്റ്റാൻഡിലെ ഓട്ടോകൾ തലകീഴായി മറിഞ്ഞു. വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോയ ചില വള്ളങ്ങൾ കാറ്റിൽ ദിശമാറി മറ്റു കരകളിൽ എത്തായതായി വിവരമുണ്ട്. എവിടെയും ആളപായം ഉണ്ടായതായി അറിവില്ല.