പാലാ : കാപ്പൻ കുടുംബത്തിന്റെ കരുതലിൽ രാജന് വീടുവയ്ക്കാൻ സ്ഥലമാകുന്നു. രോഗിയായ പാലാ പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജന്റെ ദുരവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ മാണി സി കാപ്പൻ എം.എൽ.എയും, സഹോദരൻ ചെറിയാൻ സി.കാപ്പനുമാണ് മൂന്ന് സെന്റ് സ്ഥലം നൽകാൻ തീരുമാനിച്ചത്. ഉടനടി രജിസ്‌ട്രേഷൻ പൂർത്തീകരിച്ച് സ്ഥലം കൈമാറും. മുൻ എം.പിയും,എം.എൽ.എയും, പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ സ്ഥലത്തിൽ നിന്ന് മൂന്ന് സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. നേരത്തെ വീടില്ലാത്തതിനാൽ കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെന്റ് സ്ഥലം വിട്ടു നൽകിയിരുന്നു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പാലാ മേഖല, പാലാ യു.പി.ജി.എസ് സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ, പാലാ ബ്ലഡ്‌ഫോറം, ജനമൈത്രി പോലീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ രാജന് വീടുവച്ചു നൽകുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
നിത്യരോഗിയായി നടക്കാൻപോലും കഴിയാതിരിക്കുന്ന ഏക മകൻ അലോഷിയുടെ ചികിത്സയ്ക്കായും ജീവിത ചെലവിനുമായി രോഗിയായ രാജൻ കൂലിവേല ചെയ്യുകയാണ്. നട്ടെല്ലിനു അകൽച്ചയുള്ളതിനാൽ തുടർച്ചയായി പണിക്ക് പോകാൻ സാധിക്കാറില്ല.