പൊൻകുന്നം : കുന്നുംഭാഗത്ത് രണ്ടുദിവസങ്ങളിലായി മാലമോഷണ ശ്രമവും മാലമോഷണവും നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ കെ.ചപ്പാത്തിനു സമീപം ആലടികരയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പാറശ്ശാല മുരിയങ്കര കൂവരകുവിള സജു (37) നെ ആണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് റോഡിലൂടെ നടന്നുപോയ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. പിറ്റേന്ന് രാവിലെ 9.30ന് ഇതേ സ്ഥലത്തുവച്ച് വഴിയാത്രക്കാരിയുടെ കഴുത്തിൽ നിന്ന് മൂന്നര പവനോളം വരുന്ന രണ്ട് സ്വർണമാലകൾ പൊട്ടിച്ചെടുത്ത് ദേഹോപദ്രവം ഏൽപ്പിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് സജുവെന്ന് പൊലീസ് പറഞ്ഞു. മേസ്തിരിപ്പണിക്കാരനായും, പെയിന്റിംഗ് പണിക്കാരനായും, വണ്ടിക്കച്ചവടക്കാരനായും മറ്റും ജോലിചെയ്യുന്നു എന്നാണ് അയൽവാസികളോട് പറഞ്ഞിരുന്നത്. സ്‌കൂട്ടറിൽ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പല സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ഒറ്റയ്ക്ക് നടന്നുവരുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുന്നതായിരുന്നു ഇയാളുടെ രീതി. മോഷ്ടിച്ച സ്വർണം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും മറ്റും പണയംവച്ച് ലഭിക്കുന്നപണം ആർഭാടജീവിതം നയിക്കുവാനാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.