chicken

മണർകാട്: ഹരിത കേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ഏകോപന പ്രവർത്തനങ്ങളിലൂടെ പ്രകൃതിസൗഹൃദമായി മാറിയിരിക്കുകയാണ് സർക്കാരിന്റെ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം. ആധുനിക സംവിധാനങ്ങളോടു കൂടിയ ലെയർ ബ്രീഡർ ഫാം ആൻഡ് ഹാച്ചറി സമുച്ചയങ്ങളും ഉൾപ്പെടുത്തി വികസന മാതൃകകൾ സൃഷ്ടിക്കുമ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവസമ്പത്ത് തിരികെ പിടിക്കുകയാണ് ഫാം അധികൃതരും ജീവനക്കാരും. ഹരിത കേരളം മിഷന്റെ പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി വെറ്റിനററി ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് നടത്തുന്ന ആദ്യത്തെ പരിപാടിയാണ് ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്.

ശലഭോദ്യാനം, മുളവേലി... പച്ചപ്പണിഞ്ഞ് കോഴിഫാം

മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മൂന്നു മേഖലകളുമായി നടത്തിയ പ്രവർത്തനങ്ങളാണ് ഫാമിനെ ഹരിത സ്ഥാപനമെന്ന തലത്തിലേക്ക് എത്തിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് ഇതോടൊപ്പം സ്ഥാപനത്തിൽ രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറച്ച് ജൈവ അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചും കോഴി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുമുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലസംരക്ഷണഭാഗമായി പരമാവധി ജലം പുനരുപയോഗിക്കൽ നടത്തുന്നതിനായി മഴവെള്ള സംഭരണി, ജലസ്രോതസ്സുകളെ ജല സമ്പുഷ്ടമാക്കുന്നതിന് അനുയോജ്യമായ 250 മഴക്കുഴികൾ, മണ്ണ് തീര സംരക്ഷണവുമായി ബന്ധപ്പെട്ട് മണ്ണൊലിപ്പ് നേരിടുന്ന ചരിഞ്ഞ പ്രതലങ്ങളിൽ കയർഭൂവസ്ത്രം എന്നിവയും ചെയ്തിട്ടുണ്ട്. കയർ ഭൂവസ്ത്രത്തിന്റെ ഇഴകളിൽ കോഴികളുടെ ഇഷ്ട ഭക്ഷണമായ ബഫല്ലോ ഗ്രാസ് ഇനത്തിൽപെട്ട പുല്ല് വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾക്ക് മാതൃകയാകുകയാണ് ഇവിടം. ദിനംപ്രതി ഹോർമോൺ കുത്തിവെച്ച കോഴികളെ കുറിച്ച് ആശങ്കപ്പെടുന്നവർക്ക് അയ്യായിരത്തോളം തനി നാടൻ മുട്ടകളും ആയിരക്കണക്കിന് തനി നാടൻ ഇറച്ചി കോഴികളെയും പൊതുജനങ്ങൾക്ക് നൽകി ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നു. ഫാമിലെ വൈദ്യുതി ആവശ്യങ്ങൾക്കായി 22 കെ ഡബ്ല്യു ശേഷിയുള്ള സോളാർ പാനലും കോഴികൾക്ക് ആവശ്യമായ 25 അസോള വളർത്താൻ ഉള്ള ടാങ്കുകൾ, അപൂർവയിനം വൃക്ഷത്തൈകൾ കൊണ്ട് നിർമ്മിച്ച പച്ചത്തുരുത്ത്, മുള കൊണ്ട് തീർത്ത ജൈവവേലി, നാട്ടു ചെടികളും പ്രാദേശിക ചെടികളും ഉൾപ്പെടുത്തി മനോഹരമായി തീർത്തിരിക്കുന്ന ശലഭോദ്യാനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പച്ചപ്പണിഞ്ഞു നിൽക്കുകയാണ് കോഴി ഫാം. ഏഴ് ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് വിവിധ ഇനങ്ങളിൽ പെട്ട വൃക്ഷലതാദികളും വള്ളിപ്പടർപ്പുകളും കൊണ്ട് കണ്ണിനും മനസ്സിനും ഇമ്പം നൽകുന്ന അന്തരീക്ഷമാണ് ഇവിടെ. പൗൾട്രി ഫാം അസിസ്റ്റന്റ് ഡയറക്ടർ ഡോ മനോജ്, എം ജി എൻ ആർ ജില്ലാ ഓഫീസർ പി എസ് ഷിനോ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പഴ്‌സൺസ് അനുപമ, അരുദ്ധതി, സോഷ്യൽ ഫോറസറ്റ്ട്രി വിഭാഗം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.