കൊവിഡ് തളർത്തിയവർക്ക് ഇലക്ഷൻ തുണയാകുമോ
കോട്ടയം: ഒന്ന് അച്ചടി മേഖല. രണ്ട് കലാകാരൻമാർ! കൊവിഡ് തളർത്തിയ ഈ രണ്ട് വിഭാഗങ്ങൾ പ്രതീക്ഷിയോടെ കാണുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ. ആറു മാസത്തിലേറെയായി ദാരിദ്ര്യത്തിലായിരുന്നു ഇവർ.
മെഷീൻ ഓഫ് ചെയ്യാൻ നേരമില്ലാത്തവിധം തിരക്കുപിടിച്ച കാലത്തുനിന്ന് തുരമ്പുപിടിച്ചു കിടക്കുന്ന മെഷീനിലേയ്ക്ക് കൊണ്ടെത്തിച്ചിരിക്കുന്നു കൊവിഡ് അച്ചടിമേഖലയെ. തിരഞ്ഞെടുപ്പ് കാലത്ത് പ്രിന്റിംഗ് പ്രസുകളിലെ ജീവനക്കാർക്ക് സാധാരണ നിന്നുതിരിയാൻ സമയം ലഭിക്കുമായിരുന്നില്ല. ഏറ്റവും കൂടുതൽ വർക്കുകൾ ലഭിക്കുന്ന കാലമാണത്. നിലവിൽ ഒരു വരുമാനവും ഇല്ലാതിരിക്കെ അടുത്തെത്തിയ തിരഞ്ഞെടുപ്പ് പ്രതീക്ഷയ്ക്ക് വക നൽകുന്നു. ഒപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം വിനയാവുമോ എന്ന ഭയവും ഉണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പ്രചാരണങ്ങൾ പരമാവധി സോഷ്യൽ മീഡിയ വഴിയാക്കണമെന്നാണ് നിർദ്ദേശം. വീടുവീടാന്തരം കയറിയിറങ്ങി അഭ്യർത്ഥനകൾ വിതരണം ചെയ്യാനും നിയന്ത്രണമുണ്ട്.
കൊവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം നികത്താൻ മൾട്ടി കളർ പ്രസുകൾ നിരക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നെങ്കിലും വേണ്ടെന്നുവച്ചു. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതോടെ സ്ഥാനാർത്ഥികളെല്ലാം പ്രസുകളിലേക്ക് ഓട്ടം തുടങ്ങും. ചിഹ്നം, പോസ്റ്റർ, അഭ്യർത്ഥന, പ്രസ്താവന, ലഘുലേഖ തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളുമായാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്.
കലാകാരന്മാർക്ക് ആശ്വാസം
ലോക്ക്ഡൗണിൽ ലോക്കിലായ കലാകാരന്മാർക്ക് പുതുജീവൻ നൽകുകയാണ് തിരഞ്ഞെടുപ്പ്. സ്റ്റുഡിയോകളും പാരടി പാട്ടെഴുതുന്നവരും ഗായകരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും സജീവമായിക്കഴിഞ്ഞു. പ്രാദേശികമായ വിഷയങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര്, മുന്നണി, നേട്ടങ്ങൾ, വിമർശനങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് പാട്ടുകൾ തയാറാക്കുന്നത്. സ്ഥാനാർത്ഥിയുടെ ചിത്രവും മുന്നണിയും കാണിച്ച് പശ്ചാത്തലത്തിൽ വോട്ടഭ്യർത്ഥനയുടെ ശബ്ദരേഖ നൽകുന്നു. കൂടാതെ വികസന പദ്ധതികളുടെയോ മറ്റ് പ്രസംഗങ്ങളുടെയോ ചെറു ദൃശ്യങ്ങൾ യോജിപ്പിച്ച് വീഡിയോ നിർമിച്ചു നൽകുന്ന സ്റ്റുഡിയോകളുമുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സ്റ്റാറ്റസ് ആക്കാൻ പറ്റും വിധത്തിലുള്ള വീഡിയോകളും സ്റ്റുഡിയോകളിൽ ചെയ്തു നൽകുന്നു.
പഞ്ഞമില്ലാതെ പാട്ടുകൾ
തിരഞ്ഞെടുപ്പു കാലത്ത് മുന്നണി ഭേദമില്ലാതെ ഒരു സ്റ്റുഡിയോയിൽ വിവിധ കക്ഷികളുടെ പാട്ടുകൾ സജ്ജമാക്കും. കുറഞ്ഞ ചെലവിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പാട്ട് ചെയ്തു കൊടുക്കുമെന്നാണ് ഇത്തരം സംഘങ്ങളുടെ പ്രധാന വാഗ്ദാനം. പാട്ടുകൾ ആവശ്യപ്പെട്ട് വിളി എത്തിക്കഴിഞ്ഞെന്ന് ജില്ലയിലെ പാരഡി പാട്ട് സംഘങ്ങൾ പറയുന്നു.
പാരഡി പാട്ടിന് 2000
വീഡിയോ 4000 രൂപ