കട്ടപ്പന: ജീവനറ്റ് നിലത്തുകിടക്കുന്ന അമ്മ, സമീപത്ത് മോഷണക്കേസിലെ പ്രതിയായ അച്ഛൻ. ഇനിയൊരിക്കലും തിരിച്ചുവരാത്ത അമ്മയെ കണ്ടമാത്രയിൽ ആ 12 വയസുകാരൻ വാവിട്ടു കരഞ്ഞു. തുടർന്ന് അച്ഛന്റെ പക്കലേക്ക് ഓടിയെത്തി മാറിലണഞ്ഞ് ഏങ്ങലടിച്ചു വീണ്ടും കരഞ്ഞു. അത്രയും നേരം സങ്കടം ഉള്ളിലൊതുക്കി നിന്ന പിതാവിന്റെയും സമീപത്തുണ്ടായിരുന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഒടുവിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മകൻ അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്തു. ഹൃദയഭേദകമായ രംഗങ്ങൾക്കാണ് കട്ടപ്പനയിലെ പൊതുശ്മശാനമായ ശാന്തിതീരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മോഷണക്കേസിൽ ഭർത്താവ് അറസ്റ്റിലായതറിഞ്ഞു ജീവനൊടുക്കിയ ഉപ്പുതറ പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള ബിന്ദു(40) വിന്റെ മൃതദേഹം ഭർത്താവിന്റെയും മകന്റെയും സാന്നിദ്ധ്യത്തിൽ പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു.
ബിന്ദുവിന്റെ ബന്ധുക്കൾ ആരും എത്താത്തതിനാൽ ജയിലിൽ റിമാൻഡിലായിരുന്ന ഭർത്താവ് സാജുവിനെ പൊൻകുന്നം പൊലീസ് കട്ടപ്പനയിലെത്തിക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ശാന്തിതീരം പൊതുശ്മശാനത്തിലെത്തിച്ചു.
അയൽപക്കത്തെ വീട്ടിലായിരുന്ന ആറാം ക്ലാസുകാരനെ ഇന്നലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു. അമ്മയ്ക്ക് അസുഖം കൂടുതലായതിനാൽ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് കുട്ടിയോട് അധികൃതർ പറഞ്ഞത്. പിന്നീട് കട്ടപ്പനയിലെത്തിയപ്പോഴാണ് അമ്മ മരിച്ച വിവരം അറിയിച്ചത്. അന്ത്യകർമങ്ങൾക്കുശേഷം കുട്ടിയെ മുരിക്കാശേരിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കും സാജുവിനെ ജയിലിലേക്കും കൊണ്ടുപോയി. മാല മോഷ്ടിച്ച കേസിൽ സാജു പിടിയിലായതറിഞ്ഞ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ബിന്ദു വാടക വീട്ടിൽ തൂങ്ങി മരിച്ചത്.