കോട്ടയം: വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ സംഭവത്തിൽ കമ്പ്യൂട്ടർസ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ മൂന്നു മാസത്തിനുള്ളിൽ ലക്ഷങ്ങൾ കൈക്കലാക്കിയതായും വ്യക്തമായി. കമ്പിളിക്കണ്ടം ഇ.സി കമ്പ്യൂട്ടർ സ്ഥാപന ഉടമക്കെതിരെയാണ് വെളളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
നവംബർ 11 ന് മുരിക്കാശ്ശേരിയിലെ അക്ഷയ കേന്ദ്രത്തിൽ നിന്ന് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യാൻ ഹാജരാക്കിയ വരുമാന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയത്തെ തുടർന്ന് വിവരം ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. കളക്ടർ ഐ.ടി സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതോടെയാണ് വരുമാന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് വിശദ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവായത്.
ബാർകോഡ്, വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെ വ്യാജമായി കമ്പ്യൂട്ടർ സ്ഥാപന ഉ
ടമ നിർമ്മിച്ചാണ് വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് തെളിഞ്ഞിട്ടുണ്ട്യ ഇത്തരത്തിൽ നിരവധി സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയിരുന്നതായി വ്യക്തമായിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാല് സർട്ടിഫിക്കറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.
കളക്ടറുടെ നിർദ്ദേശപ്രകാരം കൊന്നത്തടി വില്ലേജ് ഓഫീസറാണ് വെളളത്തൂവൽ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് വെളളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കൊന്നത്തടി പഞ്ചായത്തിൽ സംസ്ഥാന വനിത വികസന കോർപ്പറേഷൻ അപേക്ഷയും ലോൺ എടുക്കലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ലോൺ ശരിപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വലിയ തുക വാങ്ങിയതായും വിവരമുണ്ട്. ഇത് സംബന്ധിച്ചും വ്യാജ രേഖ നിർമ്മാണവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം ആരംഭിച്ചു. വെളളത്തൂവൽ സി.ഐ ആർ.കുമാറിന്റെ നേത്യത്വത്തിലാണ് അന്വേഷണം.